നാടിന്റെ നൊമ്പരമായി ഉരുള്‍പൊട്ടലില്‍ മരിച്ച റെജീനയും മകന്‍ ജോസഫും.ഒരു നിമിഷം കൊണ്ടു ഭാര്യയെയും മകനെയും നഷ്ടപ്പെട്ട ജോണിയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍
കോട്ടയം: നാടിന്റെ നൊമ്പരമായി പൂഞ്ഞാര്‍ തെക്കേക്കരയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച റെജീനയും മകന്‍ ജോസഫും. ഒരു നിമിഷം കൊണ്ടു ഭാര്യയെയും മകനെയും നഷ്ടപ്പെട്ട ജോണിയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍. പയ്യാനിത്തോട്ടം വണ്ടന്‍പ്ലാവില്‍ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിലാണു മണപ്പാട്ടു ജോണിയുടെ ഭാര്യ റെജീനയും മകന്‍ ജോസഫും ആണു മരിച്ചത്. കനത്ത മഴയ്ക്കിടെ ഉരുള്‍പൊട്ടി വീട് തകര്‍ന്നു വീണതോടെ ഇരുവരും മണ്ണിനടിയില്‍പ്പെടുകയായിരുന്നു.
കാലിനു പരുക്കേറ്റ് ചികിത്സയിലായിരുന്ന ജോണി സമീപത്തെ വീട്ടില്‍ വിശ്രമിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത ദുരന്തം. മറ്റു മക്കളായ ജോമിറ്റും സോമിറ്റും വീട്ടിലില്ലാതിരുന്നതിനാലും അവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ ഒരു നിമിഷം കൊണ്ട് ഭാര്യയെയും മകനെയും നഷ്ടപ്പെട്ട ജോണിയുടെ ജീവിതം കണ്ണീരിലായി.
വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ദുരന്തവാര്‍ത്ത അറിഞ്ഞു നാട്ടുകാരും ബന്ധുക്കളും സംഭവസ്ഥലത്ത് എത്തി. കണ്ണീര്‍ മാത്രമായിരുന്നു അവിടെ നിറഞ്ഞുനിന്നത്.
ഒരേ വീട്ടില്‍ അമ്മയും മകനും ഒരുമിച്ചു വിടപറഞ്ഞതു നാടിന്റെ മനസില്‍ തീരാനൊമ്പരമായി.
പ്രിയപ്പെട്ടവരുടെ വിയോഗ വാർത്ത അറിഞ്ഞു തളർന്നു വീണ ജോണിയെ പാലാ ജനറൽ ആശുപത്രിയിലേക്കു മാറ്റി.