ഘര്‍വാപ്പസിക്ക് വിസമ്മതിച്ചു; മൃതസംസ്‌കാരം നടത്താന്‍ കഴിയാതെ കുടുംബം

 
Khar vapasi

റായ്പുര്‍: ഹിന്ദുമതത്തിലേക്കുള്ള പുനഃപരിവര്‍ത്ത നമായ ഘര്‍ വാപസിക്ക് വിസമ്മതിച്ചതിനെ തുടര്‍ന്ന് കുടുംബനാഥയുടെ മൃതസംസ്‌കാരം നടത്താന്‍ കഴിയാതെ ആദിവാസി കുടുംബം. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലെ അമോഡി ഗ്രാമത്തില്‍നിന്നാണ് രാജ്യത്തെ നിയമസംവിധാനങ്ങളെപ്പോലും ചോദ്യംചെയ്യുന്ന വിധത്തിലുള്ള ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊതുശ്മാനത്തിലോ കുടുംബത്തിന്റെ സ്വന്തം ഭൂമിയിലോ സംസ്‌കാരം നടത്താന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ഈ ദാരുണ സംഭവം പുറംലോകത്ത് എത്തിച്ച എക്യുമെനിക്കല്‍ സംഘടനയായ പ്രോഗ്രസീവ് ക്രിസ്ത്യന്‍ അലയന്‍സിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

34-കാരിയായ സാംബായി മാണ്ഡവി ഫെബ്രുവരി 24 നാണ് ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മരിച്ചത്. മൃതസംസ്‌കാരം നടത്തണമെങ്കില്‍ ഘര്‍വാപസിക്ക് തയാറാകണമെന്നായിരുന്നു ഹീവ്രഹിന്ദുത്വവാദികളുടെ ആവശ്യം. കടുത്ത സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായിട്ടും കുടുംബം അതിന് തയാറായില്ല. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് കമലേഷ് മാണ്ഡവി ജില്ലാഭരണകൂടത്തിന് പരാതി നല്‍കിയെങ്കിലും ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ല.

ഛത്തീസ്ഗഡിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിച്ചിരുന്ന ക്രൈസ്തവ വിശ്വാസികളുടെ മൃതശരീരങ്ങള്‍ കുഴിച്ചെടുത്ത് അകലെയുള്ള സ്ഥലങ്ങളില്‍ സംസ്‌കരിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് ഒരാഴ്ച മുമ്പായിരുന്നു. അതിനുശേഷമാണ് പരിഷ്‌കൃത സമൂഹത്തിന് അപമാനകരമായ ഇത്തരമൊരു ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

വടക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ ക്രൈസ്തവ വിശ്വാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളുടെയും ഒറ്റപ്പെടുത്തലിന്റെയും ഉദാഹരണമാണ് ഈ സംഭവം. ബലമായി മതപരിവര്‍ത്തനം നടത്തുന്നത് ക്രൈ സ്തവ മിഷനറിമാരല്ല. മറിച്ച്, ഹീവ്രഹിന്ദു വര്‍ഗീയ സംഘടനകളാണ് എന്നതിന്റെ തെളിവുകൂടിയായി മാറുകയാണ് ഈ സംഭവം.

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തില്‍ ഘര്‍വാപസി കുറ്റകരമല്ല. അതുകൊണ്ടുകൂടിയാണ് ഈ സംഘടനകള്‍ക്ക് നിയമം കയ്യിലെടുക്കാന്‍ കഴിയുന്നതും.

Tags

Share this story

From Around the Web