ഇറാനിൽ വധശിക്ഷ നടപ്പിലാക്കുന്നതിൽ റെക്കോർഡ് വർധനവ്
ഇറാനിൽ വധശിക്ഷ നടപ്പിലാക്കുന്നതിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയതായി മനുഷ്യാവകാശ സംഘടനകൾ.
2025-ൽ മാത്രം കുറഞ്ഞത് 1,639 പേരെയാണ് ഇറാൻ ഭരണകൂടം വധിച്ചത്. 1989-ന് ശേഷം ഇറാനിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വധശിക്ഷാ നിരക്കാണിത്.
നോർവേ ആസ്ഥാനമായുള്ള ‘ഇറാൻ ഹ്യൂമൻ റൈറ്റ്‌സ്’ (IHR), പാരിസ് ആസ്ഥാനമായുള്ള ‘ടുഗെദർ എഗൈൻസ്റ്റ് ഡെത്ത് പെനാൽറ്റി’ (ECPM) എന്നീ സംഘടനകൾ തിങ്കളാഴ്ച പുറത്തുവിട്ട സംയുക്ത വാർഷിക റിപ്പോർട്ടിൽ ആണ് ഈ കാര്യം വ്യക്തമാക്കുന്നത്.
2024-ൽ ഇത് 975 ആയിരുന്നു. ഒരു വർഷത്തിനിടെ 68% വർധനവാണ് ഉണ്ടായിരിക്കുന്നത് .
അതേസമയം കഴിഞ്ഞ വർഷം വധിക്കപ്പെട്ടവരിൽ 48 സ്ത്രീകളും ഉൾപ്പെടുന്നു. ഇവരെ തൂക്കിലേറ്റുകയായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമക്കുന്നു.
ഇസ്രായേലുമായുള്ള യുദ്ധസാഹചര്യവും രാജ്യത്തിനകത്ത് നടക്കുന്ന ജനകീയ പ്രതിഷേധങ്ങളും അടിച്ചമർത്താൻ ഭരണകൂടം വധശിക്ഷയെ ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു.
റിപ്പോർട്ട് പ്രകാരം ശരാശരി ഒരു ദിവസം നാലിലധികം പേരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ജനുവരിയിൽ നടന്ന വലിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ, വരും മാസങ്ങളിൽ വധശിക്ഷാ നടപടികൾ ഇറാൻ ഇനിയും കർശനമാക്കാൻ സാധ്യതയുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.