രാജീവ് ചന്ദ്രശേഖറിനെതിരെ കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം: ബിജെപി കിച്ചന്‍ ക്യാബിനറ്റായി മാറി; ഹിന്ദുത്വയാണ് പാര്‍ട്ടിയുടെ അടിസ്ഥാന ആശയമെന്ന് മറക്കരുതെന്ന് മുന്‍ അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപിയില്‍ ഉള്‍പാര്‍ട്ടി കലഹം പുകയുന്നു. കോര്‍ കമ്മിറ്റിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമര്‍ശനം. പുതിയ നേതൃത്വം രാഷ്ട്രീയം സംസാരിക്കുന്നില്ല. എല്ലാത്തിനേയും കച്ചവട കണ്ണുകൊണ്ട് കാണുന്നത് പാര്‍ട്ടിയെ തകര്‍ക്കും.
ഹിന്ദുത്വയാണ് പാര്‍ട്ടിയുടെ അടിസ്ഥാന ആശയമെന്ന് മറക്കരുതെന്നും മുന്‍ അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോര്‍ കമ്മിറ്റിയില്‍ പറഞ്ഞു. നേതൃത്വത്തിനെതിരെ മുരളീധര പക്ഷവും രൂക്ഷ വിമര്‍ശനമാണ് കോര്‍ കമ്മറ്റിയില്‍ ഉന്നയിച്ചത്. സംസ്ഥാന നേതൃയോഗത്തില്‍ ചില മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരെ മാത്രം വിളിക്കുന്നതിന്റെ മാനദണ്ഡം എന്തെന്ന് സി. കൃഷ്ണകുമാര്‍ ചോദിച്ചു.
സംസ്ഥാന നേതൃയോഗത്തില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരെ വിളിക്കുന്നതാണ് കീഴ്വഴക്കം . ചിലരെ മാത്രം ഒഴിവാക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെറ്റായ സന്ദേശം നല്‍കും. ഇപ്പോള്‍ നടക്കുന്നത് പാര്‍ട്ടിയുടെ സിസ്റ്റത്തിനെതിരെയുള്ള കാര്യങ്ങള്‍.
ഇപ്പോള്‍ പല യോഗങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ ആണെന്നും നേതാക്കള്‍ പറഞ്ഞു. പ്രസിഡന്റിനേക്കാള്‍ വലിയ സൂപ്പര്‍ പ്രസിഡന്റായി എം.ടി. രമേശ് മാറുന്നുവെന്ന് പി. സുധീര്‍ ആരോപിച്ചു. അമിത്ഷാ തിരുവനന്തപുരത്ത് വരുന്ന കാര്യം എം.ടി. രമേശ് നേതൃയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ മാത്രമാണ് അറിഞ്ഞതെന്ന് സുധീര്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എസ്. സുരേഷിന് സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ആര് അധികാരം നല്‍കിയെന്നും ചോദ്യം ഉയര്‍ന്നു. ഗ്രൂപ്പില്ലെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖര്‍ പി.കെ. കൃഷ്ണദാസ് വിഭാഗത്തിന്റെ നേതാവായി മാറി. പാര്‍ട്ടി കിച്ചന്‍ ക്യാബിനറ്റായി മാറി.
പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങള്‍ അറിയാത്തവരാണ് എല്ലാം നിയന്ത്രിക്കുന്നത്. ജില്ല പ്രസിഡന്റുമാരെ സംസ്ഥാന പ്രസിഡന്റ് പരിഗണിക്കുന്നില്ല എന്നും ആരോപണമുണ്ടായി. സംസ്ഥാന അധ്യക്ഷന്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുന്നില്ല.
14 ജില്ലാ ഇന്‍ചാര്‍ജുമാരില്‍ 12 പേരും പി.കെ. കൃഷ്ണദാസ് വിഭാഗത്തിലുള്ളവരാണ്. ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണ്. ഒരു കാര്യത്തിലും കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖറിനെതിരെ വിമര്‍ശനമുണ്ടായി.