കുടുംബരൂപീകരണം ഒരു ദാനവും, കടമയുമാണ് : ലിയോ പതിനാലാമന്‍ പാപ്പാ

 
leo



വത്തിക്കാന്‍:ദൈവത്തിന്റെ നീതിയുടെയും കരുണയുടെയും ഉത്ഭവത്തിലേക്കുള്ള നമ്മുടെ തിരിച്ചുവരവിനെ ഓര്‍മ്മപ്പെടുത്തുന്ന പഴയ നിയമത്തിലെ ജൂബിലി ആഘോഷങ്ങള്‍ ഇന്നത്തെ കാലത്ത് നമ്മുടെ ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് യേശുക്രിസ്തുവിലേക്ക് മടങ്ങുവാനുള്ള ഒരു ആഹ്വാനമായി നാം ഏറ്റെടുക്കണം എന്ന് പാപ്പാ.

ഭാവിയിലേക്കുള്ള കുടുംബ രൂപീകരണം ലക്ഷ്യം വച്ചുകൊണ്ട് തെക്കന്‍ അമേരിക്കന്‍ മെത്രാന്‍ സമിതി പ്രോത്സാഹിപ്പിക്കുന്ന ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലിയോ പതിനാലാമന്‍ പാപ്പാ നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം എടുത്തു പറഞ്ഞത്. 


ഇന്നത്തെ സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്‌നം, ഭൗതിക ദാരിദ്ര്യമോ സാമൂഹിക ഒഴിവാക്കലോ അല്ല, മറിച്ച് ദൈവത്തില്‍ നിന്നുള്ള അകല്‍ച്ചയാണെന്ന് പാപ്പാ പറഞ്ഞു. 

പ്രത്യാശയുടെ ജൂബിലി നമ്മുടെ വേരുകളിലേക്ക് മടങ്ങാന്‍ നമ്മെ ക്ഷണിക്കുന്നുവെന്നും, നമ്മുടെ മാതാപിതാക്കളില്‍ നിന്ന് ലഭിച്ച വിശ്വാസത്തിലേക്കും, കുടുംബത്തിലെ വയോധികരുടെ പ്രാര്‍ത്ഥനകളിലേക്കും, അവരുടെ ലളിതവും, എളിമയുള്ളതും ,സത്യസന്ധവുമായ,  ജീവിതത്തിലേക്കും നമ്മെ നയിക്കണമെന്നും പാപ്പാ പറഞ്ഞു. 

ഇതിനു വലിയ ഉദാഹരണമാണ് തിരുക്കുടുംബമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

 ദൈവം നമ്മെ വിളിക്കുന്ന പദ്ധതി പ്രകാരം, വ്യക്തിഗത നന്മയ്ക്കല്ല, പൊതുനന്മയ്ക്കുള്ളില്‍ രൂപപ്പെടുത്തിയ ലക്ഷ്യങ്ങള്‍ക്കായി  പരിശ്രമിക്കണമെന്നും, ത്യാഗങ്ങള്‍ എടുക്കണമെന്നും പാപ്പാ പറഞ്ഞു. 

കുടുംബം എന്നത് ഒരേ സമയം ദൈവത്തില്‍ നിന്നുള്ള ഒരു ദാനമാണെന്നും, അതേസമയം നമ്മുടെ കടമയാണെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി. 

മനുഷ്യവര്‍ഗത്തിനിടയില്‍ ദൈവസ്നേഹത്തിന്റെ അടിത്തറയും, പുളിപ്പും ,സാക്ഷിയുമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നതിലൂടെ, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍, കുടുംബാംങ്ങളെ ഗാര്‍ഹിക സഭയാക്കി മാറ്റുവാനുള്ള നമ്മുടെ ഉത്തരവാദിത്വവും പാപ്പാ എടുത്തുപറഞ്ഞു. 

കര്‍ത്താവില്‍ മാത്രമാണ് നമ്മുടെ കുടുംബത്തിന്റെ യഥാര്‍ത്ഥ സന്തോഷം കണ്ടെത്തുവാന്‍ സാധിക്കുകയുള്ളൂവെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.

നമ്മുടെ കുടുംബങ്ങള്‍ പ്രത്യാശയുടെ നിശബ്ദ ഗാനമായിരിക്കട്ടെ, അവരുടെ ജീവിതം കൊണ്ട് ക്രിസ്തുവിന്റെ വെളിച്ചം എവിടെയും പരത്താന്‍ കഴിവുള്ളവരാകട്ടെ എന്ന ആശംസയും പാപ്പാ നല്‍കി.

Tags

Share this story

From Around the Web