ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി, പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി

 
PUTTA

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ വീണ്ടും മാറ്റങ്ങൾ വരുത്തി സർക്കാർ ഉത്തരവിറക്കി. പോലീസ് തലപ്പത്തുണ്ടായ ഈ തുടർച്ചയായ അഴിച്ചുപണി സേനയ്ക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസറായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു. സതീഷ് ബിനോയെ ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയായും നിയമിച്ചു.

കണ്ണൂർ റേഞ്ച് ഡിഐജിയായി കെ. കാർത്തിക്കിനെ നിയമിച്ചപ്പോൾ, തൃശൂർ റേഞ്ച് ഡിഐജിയായി ടി. നാരായണനെ നിയമിച്ചു. നേരത്തെ കണ്ണൂർ റേഞ്ച് ഡിഐജിയായി ടി. നാരായണനെ നിയമിച്ചിരുന്നെങ്കിലും അദ്ദേഹം അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് മാറ്റം വരുത്തിയത്. നേരത്തെ തൃശൂർ റേഞ്ചിലേക്ക് മാറ്റിയ കാർത്തിക്കും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 

ഇതിനുപുറമെ, തിരുവനന്തപുരം ഡിസിപിയായി ഷഹൻഷാ കെ.എസിനെയും നിയമിച്ചു. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ നടന്ന ഈ അഴിച്ചുപണികളിലെ അതൃപ്തി ഡിജിപി നേരിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ അതൃപ്തി പരിഗണിച്ചും ഭരണപരമായ സൗകര്യാർത്ഥവുമാണ് ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Tags

Share this story

From Around the Web