പട്ടിണിയാല്‍ വലയുന്ന ക്യൂബന്‍ ജനതയെ ചേര്‍ത്ത് പിടിച്ച്വൈദികരും സന്യസ്തരും
ഹാവന്ന/ക്യൂബ: തീവ്രമായ ദാരിദ്ര്യത്തിലും ഇരുട്ടിലും വലയുന്ന ക്യൂബന്‍ ജനതക്ക് അഭയമായി കത്തോലിക്കാ ഇടവകകള്‍. വൈദ്യുതിപ്രതിസന്ധിയും ദാരിദ്ര്യവും മൂലം വലയുന്ന ഇവിടുത്തെ ജനങ്ങള്‍ക്ക്, തങ്ങള്‍ക്ക് ഉളളതിന്റെ ഒരു പങ്ക് നല്‍കി ചേര്‍ത്തുപിടിക്കുകയായണ് സമാനമായ പ്രതിസന്ധിയിലൂടെ തന്നെ കടന്നുപോകുന്ന രാജ്യത്തെ വൈദികരും സന്യസ്തരും .
ദിവസങ്ങളായി ആഹാരം കഴിക്കാത്തവരാണ് ഇന്ന് ദൈവാലയങ്ങളില്‍ എത്തുന്ന പലരുമെന്ന് ക്യൂബന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ബിഷപ് മാര്‍സെലോ ഗോണ്‍സാലസ് അമാഡോര്‍ പറയുന്നു. ‘ഞങ്ങള്‍ ദിവസങ്ങളായി ഒന്നും കഴിച്ചിട്ടില്ല…’ എന്ന് പറഞ്ഞ് പള്ളിയുടെ വാതിലില്‍ മുട്ടുന്നവരുടെ സംഖ്യ വര്‍ധിച്ചുവരുമ്പോള്‍ അവര്‍ക്ക് നല്‍കാന്‍ സഭയുടെ പക്കലും കാര്യമായ വിഭവശേഷി അവശേഷിക്കുന്നില്ല. ദിവസം രണ്ട് മണിക്കൂറുകള്‍ മാത്രം വൈദ്യുതി ലഭ്യമാകുന്ന ക്യൂബയില്‍ ഭക്ഷണം സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യം സാധാരണക്കാര്‍ക്ക് ഇല്ല. നിസഹായരായ ഈ മനുഷ്യര്‍ നടത്തുന്ന അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ ക്യൂബയിലെ ഇടവകകളും മറ്റ് സന്യാസ സമൂഹങ്ങളും അവരോടൊപ്പം അണിചേര്‍രുന്നു.
വൈദ്യുതിയുടെ അഭാവത്തില്‍ ക്യൂബയിലെ ആരോഗ്യമേഖലയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആവശ്യത്തിന് വെള്ളമില്ലാത്തതിന്റെ പേരില്‍ പ്രധാന ആശുപത്രികളില്‍ പോലും സര്‍ജറികള്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥായാണെന്ന് ബിഷപ് മാര്‍സലോ പറഞ്ഞു. സ്വന്തം മണ്ണില്‍ അഭയാര്‍ഥികളായി ക്യൂബന്‍ ജനങ്ങള്‍ മാറിയിരിക്കുന്നു. പലായനം ചെയ്യാന്‍ സാധിക്കുന്നവരെല്ലാം രക്ഷപെട്ട് കഴിഞ്ഞു. അവസാനം വരെ കത്തോലിക്ക സഭ കൂടെ ഉണ്ടാകുമെന്ന ഉറപ്പാണ് അവശേഷിക്കുന്നവര്‍ക്ക് ഇന്നുള്ള ബലം. ദാരിദ്ര്യത്തിനും ഊര്‍ജപ്രതിസന്ധിക്കും പുറമെ യുഎസിന്റെ ആക്രമണഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷകളെല്ലാം അസ്തമിച്ച ഈ ജനതക്ക് പ്രത്യാശയും ഊര്‍ജവും പകരാനാണ് തങ്ങളുടെ ശ്രമമെന്ന് ബിഷപ് പറഞ്ഞു.
സന്യാസിനിമാരുടെ നേതൃത്വത്തില്‍ മുന്നോറോളം പേര്‍ക്ക് ഭക്ഷണം നല്‍കുന്ന സൂപ്പ് കിച്ചന്റെ അവസ്ഥ ബിഷപ് മാര്‍സെലോ എടുത്ത് പറഞ്ഞു. പലപ്പോഴും എല്ലാവര്‍ക്കും നല്‍കാനുള്ള വിഭവങ്ങള്‍ ഉണ്ടാവില്ല. മഠത്തിനായി കരുതിവച്ചിരിക്കുന്നത് കൂടെ ചേര്‍ത്താണ് വിശക്കുന്ന വയറുകളെ അവര്‍ തൃപ്തിപ്പെടുത്തുന്നത്. ‘ഒരു കന്യാസ്ത്രീയോ വൈദികനോ ഇവിടെ പട്ടിണി കിടന്നു മരിക്കുന്ന ദിവസം, ഈ നാട്ടില്‍ പിന്നെ ആരും ജീവനോടെ അവശേഷിക്കില്ല. കാരണം, തങ്ങള്‍ക്ക് ഉള്ളിടത്തോളം കാലം അതിന്റെ പങ്ക് ഇവര്‍ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കും.’ – ബിഷപ് മാര്‍സെലോ പറഞ്ഞു.
ക്യൂബയിലെ സഭ ഇന്ന് ക്യൂബന്‍ ജനതയെ ചേര്‍ത്തുപിടിക്കുന്നത് സമ്പത്തുകൊണ്ടല്ല; മറിച്ച് തങ്ങളുടെ ‘കുറവുകള്‍’ പങ്കുവച്ചുകൊണ്ടാണ്. ചുഴലിക്കാറ്റും പട്ടിണിയും യുദ്ധഭീഷണിയും ഊര്‍ജപ്രതിസന്ധിയും തകര്‍ത്ത് കളഞ്ഞ ഒരു ദേശത്തെ, കത്തോലിക്ക സഭയിലെ ഒരുപറ്റം വൈദികരും സന്യസ്തരും ചേര്‍ന്ന് താങ്ങിനിര്‍ത്തുന്ന കാഴ്ചയ്ക്ക് ക്യൂബ ഇന്ന് സാക്ഷ്യം ലഹിക്കുന്നു.