പഞ്ചസാരയ്ക്കും ശര്‍ക്കരയ്ക്കും വില കുതിച്ചുയരുന്നു.60 -70 രൂപയ്ക്കു വിറ്റിരുന്ന മേന്മയുള്ള ശര്‍ക്കരയുടെ വില 110 രൂപ വരെയായി. പഞ്ചസാരയ്ക്ക് ഒരു മാസത്തിനുള്ളില്‍ ഉണ്ടായത് 20 രൂപയുടെ വര്‍ധന

 
sharkkara

കോട്ടയം: പഞ്ചസാരയ്ക്കും ശർക്കരയ്ക്കും വില കുതിച്ചുയരുന്നു. കരിമ്പിന്റെ ലഭ്യതക്കുറവാണ് പഞ്ചസാര, ശർക്കര വില വർധനയ്ക്ക് കാരണം. എഥനോൾ ഉൽപ്പാദനം വർധിപ്പിച്ചതിനാൽ കരിമ്പ് കൂടുതലായി ആ മേഖലയിലേക്ക് പോയത് തിരിച്ചടിയായി. ഇതോടൊപ്പം പൂഴ്ത്തിവെപ്പും വിലവർധനവിന് കാരണമാകുന്നുണ്ട്.


​പഞ്ചസാരയ്ക്ക് ഒരു മാസത്തിനുള്ളിൽ 20 രൂപയുടെ വർധനയുണ്ടായെങ്കിൽ, ശർക്കരയ്ക്ക് ഈ വർധനവുണ്ടായത് രണ്ടു മാസത്തിനുള്ളിലാണെന്ന് മാത്രം. ഒറ്റ മാസത്തിനിടയിൽ പഞ്ചസാര, ശർക്കര വില കുതിച്ചതോടെ പായസ വിൽപ്പനക്കാർ പ്രതിസന്ധിയിലായി. ഒന്നും രണ്ടും മാസം മുമ്പേ നിശ്ചിത വില പറഞ്ഞ് പായസത്തിന് ഓർഡർ സ്വീകരിച്ചവരാണ് വെട്ടിലായത്.


​കേറ്ററിങ് യൂണിറ്റുകൾ, ഹോട്ടലുകൾ, സഹകരണ സംഘങ്ങൾ, അയൽക്കൂട്ടങ്ങൾ തുടങ്ങിയവരെല്ലാം ഓണക്കാലത്ത് ബുക്കിങ് സ്വീകരിച്ച് പായസമുണ്ടാക്കി നൽകുന്നുണ്ട്. ഇതിനു പുറമേ പായസ മേളകൾ സംഘടിപ്പിക്കുന്നവരും വിവിധ ആവശ്യങ്ങൾക്ക് ഫണ്ട് സമാഹരണാർഥം പായസം ഒരുക്കുന്നവരുമുണ്ട്. ഇവരെയെല്ലാം ഈ വിലവർധനവ് പ്രതിസന്ധിയിലാക്കി. ഒരു മാസം മുമ്പ് 45 രൂപയ്ക്ക് വിറ്റ പഞ്ചസാര ഇന്നലെ 65 രൂപയ്ക്ക് വരെയാണ് വിറ്റത്. ഓരോ ദിവസവും വില ഉയരുകയാണെന്ന് വ്യാപാരികൾ പറയുന്നു.


​നേരത്തെ ബുക്കിങ് സ്വീകരിച്ചിരുന്നുവെങ്കിലും പായസമൊരുക്കാൻ കേറ്ററിങ്ങുകാർ വിഭവങ്ങൾ ഇന്നലെയും ഇന്നുമായാണ് വാങ്ങുന്നത്. പാൽപ്പായസത്തിന് ഉൾപ്പെടെ പഞ്ചസാര ആവശ്യം പോലെ വേണം, ഒരു തരി കുറഞ്ഞാൽ രുചിയും കുറയും.

ശർക്കരയും സമാനമായ വിലപ്രതിസന്ധി സൃഷ്ടിക്കുകയാണ്. 60-70 രൂപയ്ക്ക് വിറ്റിരുന്ന മേന്മയുള്ള ശർക്കരയുടെ വില 110 രൂപ വരെയായി. പഴയ വിലയ്ക്ക് ശർക്കര പലയിടങ്ങളിലും ലഭിക്കുമെങ്കിലും ഗുണമേന്മയിൽ ഇവ വളരെ പിന്നിലാണെന്ന് വ്യാപാരികൾ പറയുന്നു.

Tags

Share this story

From Around the Web