പ്രാര്‍ത്ഥന ക്രൈസ്തവ കുടുംബങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു: മുന്നറിയിപ്പുമായി പാപ്പ
വത്തിക്കാന്‍ സിറ്റി: പല ക്രൈസ്തവകുടുംബങ്ങളിലും പ്രാര്‍ത്ഥനയുടെ പൈതൃകം കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്നും പ്രാര്‍ത്ഥനയെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ വീണ്ടും കണ്ടെത്തണമെന്നും ലിയോ 14-ാമന്‍ മാര്‍പാപ്പ.
ഉപഭോഗ സംസ്‌കാരത്തിനം കാര്യക്ഷമതയ്ക്കും പ്രാധാന്യം നല്‍കുന്ന ലോകത്ത് പ്രാര്‍ത്ഥന അര്‍ത്ഥശൂന്യവും ഉപയോഗരഹിതവുമാണെന്ന ചിന്ത വളര്‍ന്നുവരുന്നതായി ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയില്‍ പാപ്പ പറഞ്ഞു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ ആസ്പദമാക്കിയുള്ള പ്രബോധനപരമ്പര തുടര്‍ന്ന പാപ്പ 'സാക്രോസാംഗ്റ്റം കണ്‍സീലിയം' എന്ന പ്രമാണ രേഖയുടെ വെളിച്ചത്തില്‍ പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
പ്രാര്‍ത്ഥനയെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വീണ്ടെടുക്കുന്നതിനായി 'യാമപ്രാര്‍ത്ഥനകള്‍' ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.
'യാമപ്രാര്‍ത്ഥനകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിലെ ഓരോ നിമിഷത്തെയും വിശുദ്ധീകരിക്കുന്നു:
പ്രഭാതത്തില്‍, വിശ്വാസത്തോടും നന്ദിയോടും കൂടെ നാം ദിവസം ആരംഭിക്കുന്നു; ഉച്ചസമയത്ത്, നമ്മുടെ അധ്വാനങ്ങള്‍ക്കിടയിലും വിശ്വസ്തരായി നിലകൊള്ളാനുള്ള ശക്തിക്കായി നാം അപേക്ഷിക്കുന്നു;
സായാഹ്നത്തില്‍, അധ്വാനം പൂര്‍ത്തിയാകുമ്പോള്‍ സന്ധ്യാപ്രാര്‍ത്ഥനയോടെ സൂര്യാസ്തമയ സമയം ചിലവഴിക്കുന്നു;
രാത്രിയില്‍, ദൈവത്തിന്റെ സമാധാനത്തില്‍ നമ്മെത്തന്നെ ഭാരമേല്‍പിച്ച് നാം ഉറക്കത്തിലേക്ക് ലയിക്കുന്നു,' പാപ്പ പറഞ്ഞു.