പ്രാര്‍ത്ഥനയ്ക്ക് മനുഷ്യശരീരത്തെയും മനസിനെയും സുഖപ്പെടുത്താന്‍ അസാധാരണമായ ശക്തിയുണ്ടെന്ന് വീണ്ടും അടിവരയിട്ട് ശാസ്ത്രലോകം

 
Prayer

മേരിലാന്‍ഡ്: പ്രാര്‍ത്ഥനയ്ക്ക് മനുഷ്യശരീരത്തെയും മനസിനെയും സുഖപ്പെടുത്താന്‍ അസാധാരണമായ ശക്തിയുണ്ടെന്ന് വീണ്ടും അടിവരയിട്ട് ശാസ്ത്രലോകം. രോഗിയുടെ അരികിലിരുന്ന് കൈകള്‍ വെച്ച് അഞ്ച് മിനിറ്റ് പ്രാര്‍ത്ഥിക്കുന്നതിലൂടെ ശാരീരിക വേദനകളും കടുത്ത ഉത്കണ്ഠയും  ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് യുഎസിലെ മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി, സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പുതിയ പഠനം സ്ഥിരീകരിക്കുന്നു.

രോഗിയില്‍ നിന്ന് അകന്നിരുന്നുകൊണ്ട് നടത്തുന്ന പ്രാര്‍ത്ഥനകളെക്കാള്‍, രോഗിയുടെ തൊട്ടരികിലിരുന്ന് നടത്തുന്ന പ്രാര്‍ത്ഥനകളാണ് കൂടുതല്‍ ഫലപ്രദമെന്ന് ഗവേഷകര്‍ കണ്ടെത്തിയതായി അമേരിക്കന്‍ മാധ്യമമായ സിബിഎന്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  മരുന്നുകള്‍ക്കൊപ്പം രോഗശമനത്തിനായി ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും  രോഗിക്കും പ്രാര്‍ത്ഥനയെ ആശ്രയിക്കാമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

പ്രാര്‍ത്ഥനയ്ക്ക് വിധേയരായ രോഗികളില്‍ വേദനയ്ക്കും ഉത്കണ്ഠയ്ക്കും പെട്ടെന്ന് തന്നെ വലിയ ശമനം അനുഭവപ്പെട്ടു.  ഉത്കണ്ഠയുള്ളവരിലും പ്രാര്‍ത്ഥനയുടെ ഗുണം പെട്ടന്ന് തന്നെ പ്രതിഫലിച്ചു. പ്രാര്‍ത്ഥനയ്ക്ക് പകരം ശാന്തമായ സംഗീതം  കേള്‍പ്പിച്ച  രോഗികള്‍ക്ക് പ്രാര്‍ത്ഥന ലഭിച്ചവരെപ്പോലെ ആശ്വാസം കണ്ടെത്താനായില്ല എന്നതാണ് ഗവേഷണത്തിലെ മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തല്‍. മതങ്ങള്‍ക്കതീതമായി പ്രാര്‍ത്ഥന സ്വീകരിച്ച രോഗികളില്‍ ഫലങ്ങള്‍ കണ്ടെന്ന് മേരിലാന്‍ഡ് സര്‍വകലാശാലയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

യേശുവിന്റെ നാമത്തില്‍, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍, രോഗിയുടെ മേല്‍ കൈകള്‍ വെച്ച് നടത്തുന്ന അഞ്ച് മിനിറ്റ് പ്രാര്‍ത്ഥന വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുമെന്ന് മുന്‍കാല ഗവേഷണങ്ങള്‍  ചൂണ്ടിക്കാണിച്ച് സിബിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍കാലങ്ങളില്‍ മെഡിക്കല്‍ സയന്‍സിന് കൃത്യമായ കാരണം വിശദീകരിക്കാന്‍ കഴിയാത്ത വിധം പല രോഗങ്ങളും നേരിട്ടുള്ള പ്രാര്‍ത്ഥനയിലൂടെ ഭേദമായിട്ടുണ്ടെന്ന് സിബിഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രാര്‍ത്ഥനയുടെ ഈ പോസിറ്റീവ് ഫലം അനുഭവം അനുഭവിച്ചറിഞ്ഞ രോഗികളില്‍ ഭൂരിഭാഗവും  പ്രാര്‍ത്ഥന ഒരു പതിവാക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു. ഭാവിയില്‍ ആശുപത്രികളില്‍ പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് 97% രോഗികളും ആവശ്യപ്പെട്ടു. പ്രാര്‍ത്ഥന സ്വീകരിച്ച ആര്‍ക്കും തന്നെ യാതൊരുവിധ പാര്‍ശ്വഫലങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആശുപത്രികളില്‍ പ്രാര്‍ത്ഥനയ്ക്കായി സമയം നീക്കിവയ്ക്കുന്നത് രോഗികളുടെ ശാരീരികവും മാനസികവുമായ ഉണര്‍വിന് വലിയ രീതിയില്‍ സഹായിക്കുമെന്ന് അടിവരയിടുകയാണ് പുതിയ ഗവേഷണഫലം.

Tags

Share this story

From Around the Web