ക്രിസ്ത്യാനികള്‍ ഉപയോഗിക്കേണ്ട ഏക ആയുധം പ്രാര്‍ത്ഥനയും ഉപവാസവും: വിശുദ്ധ നാടിന്റെ മുന്‍ കസ്റ്റോഡിയന്‍
ജെറുസലേം: മധ്യപൂര്‍വ്വേഷ്യയില്‍ യുദ്ധം ശക്തമായിരിക്കേ ക്രൈസ്തവര്‍ ഉപയോഗിക്കേണ്ട ഏക ആയുധം പ്രാര്‍ത്ഥനയും ഉപവാസവുമാണെന്ന് വിശുദ്ധ നാടിന്റെയും സിയോണ്‍ മലയുടെയും സംരക്ഷണ ചുമതലയുണ്ടായിരിന്ന ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍.
ആയുധങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് പരിഹാസ്യമായി തോന്നാവുന്ന ഒരു ഉപകരണമാണെന്നും എന്നാല്‍ പരിഹാരമുള്ള മാര്‍ഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം, 'പ്രാര്‍ത്ഥനയും ഉപവാസവും മാത്രമാണ്' നമുക്ക് സ്വീകരിക്കാന്‍ അനുവാദമുള്ള 'ആയുധങ്ങള്‍' എന്ന് ഫാ. പാറ്റണ്‍ ചൂണ്ടിക്കാട്ടി.
ഒരുതരം യുദ്ധഭ്രാന്ത് നമ്മെ പിടികൂടിയിരിക്കുന്നു, ബലപ്രയോഗത്തിലൂടെയും ആയുധങ്ങളിലൂടെയും എല്ലാം പരിഹരിക്കാമെന്ന ആശയം. ലെബനോനിലും ബെയ്റൂട്ടിലും തെക്കും വടക്കും മറ്റിടങ്ങളിലും താമസിക്കുന്ന സഹ സന്യാസിമാരെക്കുറിച്ച് എല്ലാ ദിവസവും ചിന്തിക്കുന്നു.
അവര്‍ അളക്കാനാവാത്തത്ര വിധം പരീക്ഷിക്കപ്പെടുന്നു. ടയറിലെ കോണ്‍വെന്റ് ഒരു അഭയാര്‍ത്ഥി ക്യാമ്പാക്കി മാറ്റിയിരിക്കുന്നു, ബെയ്റൂട്ടിലുള്ളവര്‍ പ്രദേശത്തെ സാധാരണക്കാരെ സഹായിക്കാന്‍ തീവ്രമായി ശ്രമിക്കുന്നു, അവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. ആകെ ആറ് ദശലക്ഷം ജനസംഖ്യയില്‍ ഇപ്പോള്‍ ഒരു ദശലക്ഷം പേര്‍ കുടിയിറക്കപ്പെട്ടിട്ടുണ്ടെന്നും ഫാ. പാറ്റണ്‍ വെളിപ്പെടുത്തി.
ഗാസ മുനമ്പ് തകര്‍ന്നുകിടക്കുകയാണ്. കടുത്ത വിശപ്പിനപ്പുറം മരുന്നിന്റെയും സുരക്ഷയുടെയും മൗലികാവകാശങ്ങളുടെയും വിവിധ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. വെസ്റ്റ് ബാങ്കില്‍ പതിനായിരക്കണക്കിന് ആളുകള്‍ കുടിയിറക്കപ്പെട്ടു.
അധിനിവേശം തുടരുന്നു, അക്രമ പ്രവര്‍ത്തനങ്ങളും അങ്ങനെ തന്നെ തുടരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നബ്ലസ് പ്രദേശത്ത് ഒരു കുടുംബം തന്നെ കൊല്ലപ്പെട്ടു, ഒമ്പത് വയസ്സുള്ള ഒരു കുട്ടി മാത്രമാണ് ഇതിനെ അതിജീവിച്ചതെന്നും ഫാ. പാറ്റണ്‍ അനുസ്മരിച്ചു.
പരിഹാരമായി ഉപവാസവും പ്രാര്‍ത്ഥനയും നിര്‍ദ്ദേശിച്ചാണ് ദീര്‍ഘനാളായി വിശുദ്ധ നാട്ടില്‍ അനുഭവ സമ്പത്തുള്ള ഫാ. പാറ്റണ്‍ തന്റെ വിലയിരുത്തല്‍ ചുരുക്കിയത്.