സൃഷ്ടികളുമായി ബന്ധത്തിലായിരിക്കാൻ കഴിയുന്നതിനായി പ്രാർത്ഥിക്കുക: ലിയോ പതിനാലമൻ

ദൈവത്തിന് പ്രിയപ്പെട്ടവയും സ്നേഹത്തിനും ആദരവിനും അർഹവുമായ സകല സൃഷ്ടികളുമായുള്ള നമ്മുടെ പരസ്പരാശ്രിതത്വം അനുഭവിച്ചറിയാൻ സാധിക്കുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ ക്ഷണിക്കുന്നു.
അനുവർഷം സെപ്റ്റംബർ ഒന്നിന് സൃഷ്ടിയുടെ പരിപാലനത്തിനുള്ള പ്രാർത്ഥാനദിനവും അന്നു മുതൽ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനമായ ഒക്ടോബർ 4 വരെ കത്തോലിക്കാ ഓർത്തഡോക്സ് സഭകളുടെ എക്യുമെനിക്കൽ സംരംഭമായ “സൃഷ്ടിയുടെ കാലവും” ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഈ മാസത്തെ പ്രാർത്ഥനാനിയോഗത്തിൽ ഈ ക്ഷണം ഏകിയിരിക്കുന്നത്.
പാപ്പായുടെ പ്രാർത്ഥനാനിയോഗം അടങ്ങിയ വീഡിയോ രണ്ടാം തീയതി (02/09/25) ചൊവ്വാഴ്ചയാണ് പരസ്യപ്പെടുത്തിയത്.
വിശുദ്ധ ഫ്രാൻസീസ് അസ്സീസിയിൽ നിന്നു പ്രചോദനം ഉൾക്കൊള്ളേണ്ടതിൻറെ പ്രാധാന്യവും പാപ്പാ പ്രാർത്ഥനാനിയോഗത്തിൻറെ ആരംഭത്തിൽ വ്യക്തമാക്കുന്നുണ്ട്.
പ്രാർത്ഥനാനിയോഗത്തിൽ പാപ്പാ ഇങ്ങനെ പറയുന്നു:
കർത്താവേ, നീ സൃഷ്ടിച്ച സകലത്തെയും നീ സ്നേഹിക്കുന്നു, നിൻറെ ആർദ്രതയുടെ രഹസ്യത്തിന് പുറത്ത് ഒന്നും നിലനിൽക്കുന്നില്ല.
എത്ര ചെറുതാണെങ്കിലും, എല്ലാ സൃഷ്ടികളും നിൻറെ സ്നേഹത്തിൻറെ ഫലമാണ്, അവയ്ക്ക് ഈ ലോകത്തിൽ ഒരു സ്ഥാനവുമുണ്ട്. ഏറ്റവും ലളിതമോ ചെറുതോ ആയ ജീവിതം പോലും നിൻറെ കരുതൽ വലയത്തിനുള്ളിലാണ്. അസീസിയിലെ വിശുദ്ധ ഫ്രാൻസീസിനെപ്പോലെ, ഇന്ന് ഞങ്ങളും പറയാൻ ആഗ്രഹിക്കുന്നു:
എൻറെ കർത്താവേ, നീ സ്തുതിക്കപ്പെടട്ടെ!” സൃഷ്ടിയുടെ സൗന്ദര്യത്തിലൂടെ, നീ നിന്നെത്തന്നെ നന്മയുടെ ഉറവിടമായി ആവിഷ്ക്കരിക്കുന്നു.
ഞങ്ങൾ നിന്നോട് അപേക്ഷിക്കുന്നു: പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നത്തേക്കാൾ അനന്തമായി വലുതാണ് ലോകമെന്ന് എല്ലാ സൃഷ്ടികളോടുമുള്ള നിൻറെ സാമീപ്യത്തിൻറെ രഹസ്യത്തിൽ നിന്ന് പഠിച്ചുകൊണ്ട് നിന്നെ തിരിച്ചറിയാൻ ഞങ്ങളുടെ കണ്ണുകൾ തുറക്കേണമേ. കൃതജ്ഞതയോടും പ്രത്യാശയോടും കൂടി ധ്യാനിക്കേണ്ട ഒരു രഹസ്യമാണിത്.
എല്ലാ സൃഷ്ടികളിലും നിൻറെ സാന്നിധ്യം കണ്ടെത്താൻ ഞങ്ങളെ സഹായിക്കണമേ, അങ്ങനെ അത് പൂർണ്ണമായി തിരിച്ചറിയുന്നതിലൂടെ ഞങ്ങൾക്ക്, എല്ലാ രൂപങ്ങളിലും സാധ്യതകളിലും ജീവനെ പരിപാലിക്കാനും ആദരിക്കാനും സംരക്ഷിക്കാനും നീ ഞങ്ങളെ ക്ഷണിക്കുന്ന ഈ പൊതുഭവനത്തിൻറെ ഉത്തരവാദിത്വം ഉണ്ടെന്ന് ഞങ്ങൾക്ക് അനുഭവപ്പെടുകയും ഞങ്ങൾ അറിയുകയും ചെയ്യട്ടെ. കർത്താവേ, നിനക്കു സ്തുതി! ആമേൻ