ലിയോ പാപ്പയുടെ അസാധാരണ ഇടപെടല്‍;വിശുദ്ധ പദ്രെ പിയോ സ്ഥാപിച്ച ആതുരസേവന കേന്ദ്രത്തിന് പുതുജീവന്‍

 
Lioo

വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലെ സാന്‍ ജിയോവാനി റൊട്ടോണ്ടോയില്‍ വിശുദ്ധ പാദ്രെ പിയോ സ്ഥാപിച്ച വിഖ്യാതമായ ആതുരസേവന-കാരുണ്യ കേന്ദ്രമായ ‘ഹൗസ് ഫോര്‍ ദി റിലീഫ് ഓഫ് സഫറിംഗ്’ പുനരുജ്ജീവിപ്പിക്കാന്‍ പുതിയ കമ്മീഷന് രൂപം നല്‍കി ലിയോ 14-ാമന്‍ മാര്‍പാപ്പ. വലിയ കടബാധ്യത നേരിടുന്ന ഈ ഫൗണ്ടേഷന്റെ പ്രവര്‍ത്തനക്ഷമതയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിനുള്ള നവീകരണ പദ്ധതികള്‍ക്ക്  പുതിയ കമ്മീഷന്‍ മേല്‍നോട്ടം വഹിക്കും.

കാരുണ്യപ്രവര്‍ത്തനങ്ങളോടുള്ള വത്തിക്കാന്റെ പ്രതിബദ്ധതയും, സ്ഥാപനങ്ങള്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കാതെ മുന്നോട്ട് പോകണമെങ്കില്‍ കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളണം എന്ന തിരിച്ചറിവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവില്‍ പാപ്പ വ്യക്തമാക്കി.

 രോഗികള്‍ക്കും ക്ലേശമനുഭവിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഭയവും സഹായവും പരിചരണവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ‘കാസ സോളീവോ ഡെല്ല സോഫ്രെന്‍സ’ (ഹൗസ് ഫോര്‍ ദി റിലീഫ് ഓഫ് സഫറിംഗ്) വിശുദ്ധ പാദ്രെ പിയോ സ്ഥാപിച്ചത്. വിശുദ്ധ പാദ്രെ പിയോയുടെ ദര്‍ശനങ്ങളെ അതേപടി നിലനിര്‍ത്തിക്കൊണ്ട്, ഈ സ്ഥാപനത്തിലൂടെ കടന്നുപോകുന്ന പതിനായിരക്കണക്കിന് രോഗികള്‍ക്ക് പ്രത്യാശ നല്‍കാന്‍ വത്തിക്കാന്‍ ഇടപെടല്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വത്തിക്കാന്‍ സാമ്പത്തിക കാര്യാലയത്തിന്റെ പ്രീഫെക്ട് മാക്‌സിമിനോ കബല്ലേറോ ലെഡോ അധ്യക്ഷനായ കമ്മീഷനാണ് നവീകരണത്തിന്റെ ചുമതല. വത്തിക്കാന്‍ സാമ്പത്തിക കാര്യ ഓഫീസിന്റെ സെക്രട്ടറി ഫാബിയോ ഗാസ്‌പെരിനിയാണ് സമിതിയുടെ കോര്‍ഡിനേറ്റര്‍. കൂടാതെ ആര്‍ച്ചുബിഷപ് പൗലോ റുഡെല്ലി, ആര്‍ച്ചുബിഷപ് ജിയോര്‍ദാനോ പിച്ചിനോട്ടി, ആര്‍ച്ചുബിഷപ് ജോര്‍ജിയോ ഫെറെറ്റി എന്നിവരും കമ്മീഷനില്‍ അംഗങ്ങളാണ്.

Tags

Share this story

From Around the Web