സ്ഥാനമാനങ്ങളല്ല സേവനമാണ് യഥാര്‍ത്ഥ അധികാരത്തിന്റെ അടിസ്ഥാനമെന്ന് ലിയോ പതിന്നാലാമന്‍ പാപ്പാ

വത്തിക്കാന്‍:സ്വന്തം സ്വരമല്ല പ്രത്യുത ക്രിസ്തുവിന്റെ സ്വരം പ്രബലപെട്ടുന്നതിനാണ് സഭാ ശുശ്രൂഷകര്‍ ശ്രമിക്കേണ്ടത് എന്ന് നമ്മെ പഠിപ്പിക്കുന്നതാണ് ദൈവദാസന്‍ കര്‍ദ്ദിനാള്‍ റഫായേല്‍ മെറി ദെല്‍ വാലിന്റെ ജീവിത മാതൃകയെന്ന് പാപ്പാ.
വിനയത്തിന്റെ ലുത്തീനിയയുടെ രചയിതാവും വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി, നയതന്ത്രപ്രതിനിധി തുടങ്ങിയ വിവിധങ്ങളായ നിലകളില്‍ പരിശുദ്ധസിംഹാസനത്തിനു വേണ്ടി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയുമായ ദൈവദാസന്‍ കര്‍ദ്ദിനാള്‍ മെറി ദെല്‍ വാലിന്റെ നൂറ്റിയറുപതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പഠനയോഗത്തില്‍ സംബന്ധിച്ചവരെ ഒക്ടോബര്‍ 13-ന് വത്തിക്കാനില്‍ പേപ്പല്‍ ഭവനത്തില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമന്‍ പാപ്പാ.
1865 ഒക്ടോബര്‍ 10-ന് ലണ്ടനില്‍ ജനിച്ച ദൈവദാസന്‍ മെറി ദെല്‍ വാല്‍ 1930 ഫെബ്രുവരി 26-നാണ് മരണമടഞ്ഞത്.
സമാഗമത്തിന്റെ യഥാര്‍ത്ഥ നയതന്ത്രജ്ഞനായിരുന്നു ദൈവദാസന്‍ മെറി ദെല്‍ വാല്‍ എന്ന് പാപ്പാ വിശേഷിപ്പിച്ചു. നന്നേ ചെറുപ്പമായിരുന്ന അദ്ദേഹത്തെ ലിയൊ പതിമൂന്നാമന്‍ പാപ്പാ പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രസേവനത്തിനായി വിളിച്ചതും അതിലോലമായ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനു കൈകാര്യംചെയ്യേണ്ടി വന്നതും പാപ്പാ അനുസ്മരിച്ചു.
ദൈവദാസന്‍ കര്‍ദ്ദിനാള്‍ മെറി ദെല്‍ വാലിന് ഭരമേല്പിക്കപ്പെട്ട ഭാരിച്ച ദൗത്യങ്ങള്‍ നിറവേറ്റുന്നതിന് അദ്ദേഹത്തിന്റെ ചെറുപ്രായം ഒരു പ്രതിബന്ധമായിരുന്നില്ല എന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി.
കാരണം സഭയുടെ ചരിത്രം കാണിച്ചു തരുന്നതുപോലെ, യഥാര്‍ത്ഥ പക്വത ആശ്രയിച്ചിരിക്കുന്നത് വര്‍ഷങ്ങളെയല്ല, പ്രത്യുത, ക്രിസ്തുവുമായി എത്രമാത്രം പൂര്‍ണ്ണമായി താദാത്മ്യപ്പെടുന്നു എന്നതിനെയാണെന്ന് പാപ്പാ വ്യക്തമാക്കി. തന്റെ ദൗത്യം സുവിശേഷത്തോടുള്ള വിശ്വസ്തതയിലും സ്വാതന്ത്ര്യാരുപിയിലും നിറവേറ്റാണ് ദൈവദാസന്‍ മെറി ദെല്‍ വാല്‍ ശ്രമിച്ചിരുന്നതെന്ന് പാപ്പാ പറഞ്ഞു.