ലെയോ പതിനാലാമൻ പാപ്പ ഔദ്യോഗിക പേപ്പൽ അപ്പാർട്ട്മെന്റിലേക്കു താമസം മാറി

 
papa house


വത്തിക്കാന്‍ സിറ്റി: അപ്പസ്തോലിക് കൊട്ടാരത്തിലെ ഔദ്യോഗിക പേപ്പല്‍ അപ്പാര്‍ട്ട്‌മെന്റിലേക്കു ലെയോ പതിനാലാമന്‍ മാര്‍പാപ്പ താമസം മാറി. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം പത്തു മാസത്തോളം അദ്ദേഹം നേരത്തേ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍നിന്നു കഴിഞ്ഞ ശനിയാഴ്ചയാണു തന്റെ മുന്‍ഗാമികള്‍ താമസിച്ചിരുന്ന പരമ്പരാഗത വസതിയിലേക്കു മാര്‍പാപ്പ താമസം മാറിയത്.

മുന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഭരണകാലയളവില്‍ പരമ്പരാഗത വസതിക്കു പകരം കാസ സാന്താ മാര്‍ത്തയിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാനായിരുന്നു താത്പര്യപ്പെട്ടിരുന്നത്. എന്നാല്‍, ലെയോ പതിനാലാമന്‍ ഈ പതിവ് തിരുത്തുകയായിരിന്നു. മാര്‍പാപ്പയോടൊപ്പം അദ്ദേഹത്തിന്റെ സെക്രട്ടറിമാരായ മോണ്‍. എഡ്ഗാര്‍ഡ് ഇവാന്‍ റിമായികുന ഇംഗ, ഫാ. മാര്‍ക്കോ ബില്ലേരി എന്നിവരും ഈ ഔദ്യോഗിക അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കും.


ഞായറാഴ്ച തോറുമുള്ള ത്രികാല പ്രാര്‍ത്ഥനയ്ക്കായി മാര്‍പാപ്പ ജനാലയിലൂടെ നേതൃത്വംകൊടുക്കുന്ന സ്വകാര്യ പഠന മുറി, ഡൈനിംഗ് റൂം, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള സ്വകാര്യ ചാപ്പല്‍ എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ട്. 2013ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞശേഷം ദീര്‍ഘകാലം ആള്‍ത്താമസമില്ലാതെ കിടന്നിരുന്ന ഈ വസതി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷമാണ് ഇപ്പോള്‍ ലെയോ പാപ്പയ്ക്കായി സജ്ജമാക്കിയത്.

Tags

Share this story

From Around the Web