സ്ഥാനാരോഹണത്തിന്റെ ഒന്നാം വാർഷികം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ച് ലെയോ പതിനാലാമൻ പാപ്പ
ലെയോ പതിനാലാമൻ മാർപാപ്പ സ്ഥാനാരോഹണത്തിന്റെ ഒന്നാം വാർഷികം ഇറ്റലിയിലെ പ്രശസ്തമായ പോംപെ മരിയൻ തീർഥാടനകേന്ദ്രത്തിൽ ആഘോഷിച്ചു. പോംപെയിലെ ഔവർ ലേഡി ഓഫ് ദി റോസറി ബസിലിക്കയിൽ എത്തിയ പരിശുദ്ധ പിതാവിനെ ആയിരക്കണക്കിന് വിശ്വാസികൾ ഹർഷാരവങ്ങളോടെ സ്വീകരിച്ചു.
പോംപെ ആർച്ച്ബിഷപ്പ് തോമാസോ കപൂട്ടോയുടെ നേതൃത്വത്തിൽ വൻ വരവേൽപ്പാണ് മാർപാപ്പയ്ക്ക് നൽകിയത്. ബസിലിക്കയുടെ ചത്വരത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ച മാർപാപ്പ, തുടർന്ന് പോംപെയിലെ പ്രസിദ്ധമായ ‘സപ്ലിക്ക’ (യാചന പ്രാർഥന) വിശ്വാസികളോടൊപ്പം ചേർന്ന് ചൊല്ലി. കൂടാതെ, ലോകസമാധാനത്തിനായും സഭയുടെ നവീകരണത്തിനായും പ്രത്യേകം പ്രാർഥന നടത്തി.
കഴിഞ്ഞ വർഷം സ്ഥാനമേറ്റ ശേഷം ലെയോ പതിനാലാമൻ മാർപാപ്പ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട തീർഥാടനങ്ങളിൽ ഒന്നാണിത്. തന്റെ ഭരണകാലം മുഴുവൻ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നുവെന്ന് അദ്ദേഹം മുൻപേ വ്യക്തമാക്കിയിരുന്നു. സന്ദർശനത്തിനിടെ പ്രാദേശിക ജീവകാരുണ്യ സ്ഥാപനങ്ങളിലെ അന്തേവാസികളെയും മാർപാപ്പ കണ്ട് അനുഗ്രഹിച്ചു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി സഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സന്ദേശങ്ങൾ മാർപാപ്പയ്ക്ക് ലഭിച്ചു.