സിസ്റ്റർ മറിയം നിർമലിനിയെ വത്തിക്കാൻ ഡിക്കാസ്റ്ററി കൺസൾട്ടന്റായി നിയമിച്ച് ലെയോ പതിനാലാമൻ പാപ്പ
സമർപ്പിത ജീവിതത്തിനും അപ്പസ്തോലിക ജീവിത സമൂഹങ്ങൾക്കുമുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ കൺസൾട്ടന്റായി (ഉപദേശക) ഇൻഡിപെൻഡന്റ് അപ്പസ്തോലിക് കർമ്മൽ (എ.സി.) സഭാംഗമായ സിസ്റ്റർ മരിയ നിർമലിനിയെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. അഞ്ച് വർഷത്തേക്കാണ് ഈ നിയമനം. അപ്പസ്തോലിക് കർമ്മൽ സഭയുടെ സുപ്പീരിയർ ജനറലും കോൺഫറൻസ് ഓഫ് റിലീജിയസ് ഇന്ത്യയുടെ പ്രസിഡന്റുമായി നിലവിൽ സേവനം അനുഷ്ടിച്ചു വരികയാണ് സിസ്റ്റർ മരിയ നിർമലിനി.
2026 ജൂൺ 18-ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച ഔദ്യോഗിക രേഖയിലൂടെയാണ് ഈ നിയമന വിവരം അറിയിച്ചത്. കത്തോലിക്കാ സഭയിലെ വിവിധ സന്ന്യാസ സമൂഹങ്ങളുടെ ഭരണനിർവഹണം, ദൗത്യങ്ങൾ, ആത്മീയ ജീവിതം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വത്തിക്കാൻ ഡിക്കാസ്റ്ററിയെ സഹായിക്കുക എന്നതാണ് കൺസൾട്ടന്റുമാരുടെ പ്രധാന ചുമതല.
ലോകമെമ്പാടുമുള്ള സന്ന്യാസ സമൂഹങ്ങൾ പുതിയ വെല്ലുവിളികളെയും ദൗത്യങ്ങളെയും അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തിൽ, സഭയുടെ ആഗോള തലത്തിലുള്ള തീരുമാനങ്ങളിൽ ഒരു ഇന്ത്യൻ സന്ന്യാസിനിയുടെ വീക്ഷണവും അനുഭവ സമ്പത്തും പങ്കുവെക്കാൻ ഈ നിയമനം വഴി സാധിക്കും. സഭയുടെ ഭരണത്തിലും തീരുമാനങ്ങളെടുക്കുന്ന പ്രക്രിയകളിലും വനിതാ സന്ന്യാസിനികളുടെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ന്യാസ നേതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിൽ ഈ നിയമനം ഏറെ പ്രാധാന്യമർഹിക്കുന്നു.