ക്രാന്‍സ്-മൊന്തന അപകടവുമായി ബന്ധപ്പെട്ടവര്‍ക്ക് കൂടിക്കാഴ്ച അനുവദിച്ച് ലിയോ പതിനാലാമന്‍ പാപ്പാ

 
CRANCE


ക്രാന്‍സ്-മൊന്താന അഗ്‌നിബാധയില്‍ ഇരകളായവരുടെ പ്രിയപ്പെട്ടവര്‍ക്ക് സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചും, അവര്‍ക്ക് ആശ്വാസം പകര്‍ന്നും ലിയോ പതിനാലാമന്‍ പാപ്പാ. 


അപകടത്തില്‍ ഇരകളായവരുടെ ബന്ധുമിത്രാദികളായ വിവിധയിടങ്ങളില്‍നിന്നുള്ള ആളുകള്‍ക്ക് ജനുവരി 15 വ്യാഴാഴ്ച വത്തിക്കാനില്‍ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച പാപ്പാ, ഇത്രയധികം വലിയ ഒരു ദുരന്തത്തില്‍ ഉത്തരമേകുന്നതും ആശ്വസിപ്പിക്കുന്നതും എളുപ്പമല്ലെന്നും, ക്രിസ്തുവിന്റെ മരണ ഉത്ഥാനങ്ങളുമായി ബന്ധപ്പെട്ട ക്രൈസ്തവമായ വിശ്വാസത്തിനും പ്രത്യാശയ്ക്കുമേ അവ നമുക്ക് നല്‍കാനാകൂ എന്നും പ്രസ്താവിച്ചു.

'എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു (മത്തായി 27, 46) എന്ന ദൈവപുത്രന്റെ നിലവിളിക്കുള്ള പിതാവിന്റെ ഉത്തരം ലഭിക്കുന്നത് മൂന്ന് ദിനങ്ങളുടെ നിശ്ശബ്ദതയ്ക്കപ്പുറമുള്ള മഹത്വപൂര്‍ണ്ണമായ പുനരുത്ഥാനത്തിലായിരുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.


 പെസഹായുടെ നിത്യമായ ആനന്ദത്തിലും പ്രകാശത്തിലുമാണ് യേശു ജീവിക്കുന്നതെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.

പത്രോസിന്റെ പിന്‍ഗാമിയെന്ന നിലയില്‍, ക്രിസ്തുവിന്റെ ഉയിര്‍പ്പ് നല്‍കുന്ന പ്രത്യാശയാണ് തനിക്ക് കൈമാറാനുള്ളതെന്ന് പ്രസ്താവിച്ച പാപ്പാ, സഭ ഈ മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പിന്റെ സാക്ഷിയാണെന്നും, ഈ സംഭവമാണ് പ്രഘോഷിക്കുന്നതെന്നും ഓര്‍മ്മിപ്പിച്ചു.

 ഈ ലോക ജീവിതത്തിനുവേണ്ടി മാത്രമല്ല ക്രിസ്തുവില്‍ പ്രത്യാശ വയ്ക്കേണ്ടതെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു (1 കോറിന്തോസ് 15, 19-20).

ജീവിതത്തിന്റെ ഏറ്റവും അന്ധകാരമയമായ നിമിഷങ്ങളെപ്പോലും പ്രകാശമയമാക്കാന്‍ സാധിക്കുന്നതാണ് നമ്മുടെ വിശ്വാസമെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, പ്രിയപ്പെട്ടവരുടെ മരണമോ, പരിക്കുകളോ ഉള്‍പ്പെടെ ഒന്നിനും ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന് നമ്മെ അകറ്റാനാകില്ലെന്ന് (റോമാ 8, 35) ഉദ്ബോധിപ്പിച്ചു.

കുരിശിന്‍ കീഴില്‍ നിന്നിരുന്ന പരിശുദ്ധ അമ്മയുടേതുപോലെ നിങ്ങളുടെ ഹൃദയങ്ങളും ഇന്ന് മുറിവേറ്റതാണെന്ന് പറഞ്ഞ പാപ്പാ, വ്യാകുലമാതാവ് ഈ ദിവസങ്ങളില്‍ നിങ്ങള്‍ക്കരികിലുണ്ടെന്നും, ആ അമ്മയ്ക്കാണ് ഞാന്‍ നിങ്ങളെ സമര്‍പ്പിക്കുന്നതെന്നും പ്രസ്താവിച്ചു.

സ്വിറ്റ്‌സര്‍ലണ്ടിലെ ക്രാന്‍സ്-മൊന്തന സ്‌കീ റിസോര്‍ട്ടില്‍ ജനുവരി ഒന്നാം തീയതി പ്രഭാതത്തില്‍ ഉണ്ടായ അപകടത്തില്‍ നാല്‍പ്പതിലധികം യുവജനങ്ങള്‍ മരിക്കുകയും, നൂറോളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പ്രാദേശികമെത്രാനായച്ച എഴുത്തിലൂടെയും, വത്തിക്കാനില്‍ നല്‍കിയ സന്ദേശങ്ങളിലൂടെയും ഇരകള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും പാപ്പാ തന്റെ സാന്നിദ്ധ്യം ഉറപ്പുനല്‍കിയിരുന്നു. 

Tags

Share this story

From Around the Web