സ്പെയിൻ സന്ദർശനത്തിനിടെ രണ്ട് അഗസ്റ്റീനിയൻ വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി ലെയോ മാർപാപ്പ
ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്പെയിൻ സന്ദർശനം തുടരുന്നതിനിടെ പാപ്പ ധരിച്ചിരിക്കുന്ന നെക്രോസിൽ അടങ്ങിയിരിക്കുന്ന രണ്ട് സ്പാനിഷ് വിശുദ്ധരുടെ തിരുശേഷിപ്പുകൾ ശ്രദ്ധാകേന്ദ്രമാകുന്നു. അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിലെ പ്രമുഖരായ വിശുദ്ധ തോമസ് ഓഫ് വില്ലനോവ, ധന്യനായ അൻസെൽമോ പൊളാങ്കോ എന്നിവരുടെ തിരുശേഷിപ്പുകളാണ് മാർപാപ്പ തന്റെ നെക്രോസിലൂടെ ജന്മനാട്ടിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്.
വിശുദ്ധ അഗസ്റ്റിന്റെ ആത്മീയതയുമായി ബന്ധപ്പെട്ട അഞ്ച് വിശുദ്ധരുടെ തിരുശേഷിപ്പുകൾ അടങ്ങിയ ഈ കുരിശ് 2023 – ൽ കർദിനാളായി ഉയർത്തപ്പെട്ടപ്പോൾ അഗസ്റ്റീനിയൻ സന്യാസ സമൂഹം പാപ്പായ്ക്ക് സമ്മാനിച്ചതാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ തോമസ് ഓഫ് വില്ലനോവ പാവങ്ങളോടുള്ള കാരുണ്യപ്രവർത്തനങ്ങൾക്കും ആത്മീയ നവീകരണങ്ങൾക്കും പേരുകേട്ട വ്യക്തിയായിരുന്നു. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ടെറുവൽ രൂപതാ മെത്രാനായിരുന്നു ധന്യനായ അൻസെൽമോ പൊളാങ്കോ.
തങ്ങളുടെ പ്രിയപ്പെട്ട മെത്രാന്റെ തിരുശേഷിപ്പ് സ്പെയിനിൽ എത്തിച്ച മാർപാപ്പയുടെ ഈ പ്രവൃത്തിയെ ‘അർഥവത്തായ ഒരു സ്മരണ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ടെറുവൽ മേയർ എമ്മ ബുജ് ഫേസ്ബുക്കിലൂടെ നന്ദി രേഖപ്പെടുത്തി. മുൻപ് പെറുവിൽ മിഷനറിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ലെയോ പതിനാലാമൻ മാർപാപ്പയും ഒരു അഗസ്റ്റീനിയൻ സന്യാസിയാണ്. പാപ്പയുടെ സ്പെയിൻ പര്യടനം വലിയ വിശ്വാസ തീക്ഷ്ണതയോടെയാണ് രാജ്യം വരവേൽക്കുന്നത്.