ലെയോ പാപ്പ നാളെ സ്പെയിനിലേക്ക്
വത്തിക്കാന്‍ സിറ്റി/ മാഡ്രിഡ്: അന്താരാഷ്ട്ര അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി സ്‌പെയിനിലേക്ക് ലെയോ പാപ്പ നടത്തുന്ന സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. നാളെ ജൂൺ ആറുമുതൽ പന്ത്രണ്ടു വരെ തീയതികളിൽ നടക്കുന്ന സന്ദര്‍ശനത്തിനിടെ മാഡ്രിഡ്, ബാർസിലോണ, കനേറി ദ്വീപുകൾ എന്നിവിടങ്ങൾ ലെയോ പാപ്പ സന്ദർശിക്കും. സമാധാനം, സാങ്കേതികവളർച്ച, കുടിയേറ്റം തുടങ്ങിയ വിവിധ വിഷയങ്ങൾ സംബന്ധിച്ച് സഭയുടെ നിലപാടുകൾ യാത്രയിൽ പ്രത്യേകം പരാമർശിക്കപ്പെടും.
നാളെ ജൂൺ 6 ശനിയാഴ്ച രാവിലെ റോമിൽ ഫ്യുമിച്ചീനോയിലുള്ള ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽനിന്ന് സ്പെയിനിലേക്ക് യാത്ര തിരിക്കുന്ന പാപ്പ നിരവധി സമ്മേളനങ്ങളില്‍ പങ്കെടുക്കും. ഇരുപതിലധികം പ്രഭാഷണങ്ങളാണ് ഇതിനിടെ നടത്തുക. നിരായുധീകരണം, സമാധാന പുനഃസ്ഥാപനം, യൂറോപ്പിലെ പ്രത്യേകിച്ച് സ്പെയിനിലെ സഭ നേരിടുന്ന വെല്ലുവിളികൾ, കുടിയേറ്റം തുടങ്ങി വിവിധ വിഷയങ്ങൾ ലെയോ പാപ്പയുടെ പ്രഭാഷണങ്ങളില്‍ ഇടം നേടുമെന്നാണ് കരുതപ്പെടുന്നത്.
ജൂൺ 9 ചൊവ്വാഴ്ച വരെ തീയതികളിൽ തലസ്ഥാനനഗരിയായ മാഡ്രിഡിലായിരിക്കും ചിലവഴിക്കുക. ജൂൺ 9 ചൊവ്വാഴ്ച മാഡ്രിഡിൽനിന്ന് സ്പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശത്തുള്ള ബാർസിലോണയിലേക്ക് പോകുന്ന പാപ്പാ മോണ്ട്സെറാറ്റും സന്ദർശിക്കും. ജൂൺ 11 തിങ്കളാഴ്ച വരെ പരിശുദ്ധ പിതാവ് ബാർസിലോണയിലുണ്ടാകും.ജൂൺ 11 തിങ്കളാഴ്ച രാവിലെ കനേറി ദ്വീപുകളിലെ ഒന്നായ ഗ്രാൻ കനേറിയയിലേക്ക് യാത്രയാകും. തുടർന്ന് ജൂൺ 12 വെള്ളിയാഴ്ച തെനെറീഫ് ദ്വീപിലെത്തുന്ന പാപ്പ, തുടർന്ന്, വൈകുന്നേരം മൂന്നുമണിയോടെ അവിടെനിന്ന് തിരികെ റോമിലേക്ക് മടങ്ങും.
വിശുദ്ധ യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായത്തിൽ യേശുവും ശിഷ്യന്മാരുമായുള്ള സംഭാഷണത്തെ ആധാരമാക്കി, "അൽസാദ് ല മിരാദ" (കണ്ണുകളുയർത്തി നോക്കുവിൻ) എന്ന വാക്യമാണ് യാത്രയുടെ ആപ്തവാക്യമായി പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. ദൈവത്തിലേക്ക് തിരികെ നോക്കാനും മറ്റുള്ളവരോട് സഹോദര്യസഹാനുഭൂതികളോടെ നോക്കാനുമുള്ള വിളിയാണ് ഇതിലൂടെ അനുസ്മരിക്കപ്പെടുന്നതെന്നു വത്തിക്കാന്‍ സൂചിപ്പിച്ചു.