പരിസ്ഥിതി – ആരോഗ്യ പ്രതിസന്ധി നേരിടുന്ന ഇറ്റലിയിലെ അസെറ നഗരം സന്ദർശിക്കാൻ ലെയോ പാപ്പ
ഇറ്റാലിയൻ മാഫിയ സംഘങ്ങൾ നിയമവിരുദ്ധമായി തള്ളിയ മാരക വിഷമാലിന്യങ്ങൾ മൂലം വൻ പരിസ്ഥിതി – ആരോഗ്യ പ്രതിസന്ധി നേരിടുന്ന ‘ലാൻഡ് ഓഫ് ഫയേഴ്സ്’ (തീയുടെ ദേശം) എന്നറിയപ്പെടുന്ന അസെറ ലെയോ പതിനാലാമൻ പാപ്പ സന്ദർശിക്കും. ദക്ഷിണ ഇറ്റലിയിൽ വലിയ തോതിൽ അർബുദ ബാധയ്ക്കും ജനന വൈകല്യങ്ങൾക്കും കാരണമായ പരിസ്ഥിതി ദുരന്തത്തിന്റെ കേന്ദ്രമാണ് അസെറ നഗരം.
ഭൂമിയുടെ സംരക്ഷണത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച ‘ലൗദാത്തോ സി’ (Laudato Si’) എന്ന ചാക്രികലേഖനത്തിന്റെ വാർഷികത്തോടനുബന്ധിച്ചാണ് ഈ ചരിത്ര സന്ദർശനം. റോമിൽ നിന്ന് ഹെലികോപ്റ്റർ മാർഗം എത്തുന്ന പാപ്പ, മലിനീകരണം മൂലം അകാലത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുമായും രോഗബാധിതരുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് നഗര ചത്വരത്തിൽ ഒത്തുകൂടുന്ന ജനങ്ങളെയും ജനപ്രതിനിധികളെയും മാർപാപ്പ അഭിസംബോധന ചെയ്യും.
ഇറ്റലിയിലെ വടക്കൻ മേഖലകളിലെ ഫാക്ടറികളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ടൺ വിഷമാലിന്യങ്ങളാണ് ‘കമോറ’ (Camorra) പോലുള്ള പ്രാദേശിക മാഫിയാ സംഘങ്ങൾ ഇവിടുത്തെ കാർഷിക മേഖലകളിൽ നിക്ഷേപിച്ചതും കത്തിച്ചതും. വായുവിലും ഭക്ഷണശൃംഖലയിലും ഡയോക്സിൻ ഉൾപ്പെടെയുള്ള മാരക വിഷാംശങ്ങൾ പടർന്നതോടെ ഈ പ്രദേശം ‘തീയുടെ ദേശം’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
അധികാരികളുടെ കണ്ണ് തുറപ്പിക്കാനും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് പ്രത്യാശ നൽകാനും മാർപാപ്പയുടെ സന്ദർശനം സഹായിക്കുമെന്ന് പ്രാദേശിക രൂപതാ നേതൃത്വവും സാമൂഹിക പ്രവർത്തകരും പ്രത്യാശ പ്രകടിപ്പിച്ചു.