നോമ്പുകാലത്ത് മൊബൈല്‍ കുറച്ചുനേരം ഓഫ് ചെയ്യാം, നിശബ്ദതയ്ക്കു ഇടം നല്‍കാം: ലെയോ പാപ്പ

 
LEO PAPA 123



വത്തിക്കാന്‍ സിറ്റി: നോമ്പുകാലം പ്രാര്‍ത്ഥനയോടും, കാരുണ്യപ്രവര്‍ത്തനങ്ങളോടും ചേര്‍ന്ന് ഉദാരമായി പ്രായശ്ചിത്തം ചെയ്യാനും ടെലിവിഷനുകളും റേഡിയോകളും സെല്‍ഫോണുകളും കുറച്ചുനേരം ഓഫ് ചെയ്ത് നിശബ്ദതയ്ക്ക് ഇടം സൃഷ്ടിക്കാനും ആഹ്വാനവുമായി ലെയോ പാപ്പ. ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി മധ്യാഹ്ന പ്രാര്‍ത്ഥന വേളയില്‍ നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നോമ്പുകാലത്ത് ദൈവവചനത്തെക്കുറിച്ച് ധ്യാനിക്കാനും കൂദാശകളെ സമീപിക്കാനും നമ്മുടെ ഹൃദയത്തില്‍ നമ്മോട് സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശബ്ദം കേള്‍ക്കാനും തയാറാകണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

നമ്മുടെ കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സമൂഹങ്ങളിലും നമുക്ക് പരസ്പരം ശ്രവിക്കാം. ഒറ്റയ്ക്കുള്ളവര്‍ക്ക്, പ്രത്യേകിച്ച് പ്രായമായവര്‍, ദരിദ്രര്‍, രോഗികള്‍ എന്നിവര്‍ക്കായി നമുക്ക് സമയം നീക്കിവയ്ക്കാമെന്നും പാപ്പ പറഞ്ഞു. വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ പഠിപ്പിച്ചത്, പ്രായശ്ചിത്തം - നമ്മുടെ മാനവികതയെ ദാരിദ്ര്യത്തിലാക്കുന്നതിനു പകരം സ്‌നേഹത്തിലേക്കും, കര്‍ത്താവിലുള്ള സമര്‍പ്പണത്തിലേക്കും നമ്മെ നയിച്ചുകൊണ്ട് അതിനെ സമ്പന്നമാക്കുകയും ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണെന്നും പാപ്പ പറഞ്ഞു.

പ്രായശ്ചിത്തം, വാസ്തവത്തില്‍, നമ്മുടെ പരിമിതികളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുമ്പോള്‍ത്തന്നെ, അവയെ മറികടക്കാനും ദൈവത്തിന്റെ സഹായത്തോടെ, അവനുമായും, നമുക്കിടയിലും തീവ്രമായ കൂട്ടായ്മയില്‍ ജീവിക്കാനുമുള്ള ശക്തിയും നല്‍കുന്നു. 'വിനയത്തിലും, ദാനധര്‍മ്മത്തിലും, ഉപവാസത്തിലും, കാരുണ്യപ്രവൃത്തിയിലും, സംയമനത്തിലും, ക്ഷമയിലും നല്ല കാര്യങ്ങള്‍ നല്‍കുകയും തിന്മയെ തിരികെ നല്‍കാതിരിക്കുകയും തിന്മയില്‍ നിന്ന് പിന്തിരിയുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നമ്മുടെ പ്രാര്‍ത്ഥന, സ്വര്‍ഗത്തില്‍ എത്തുകയും, നമുക്ക് സമാധാനം നല്‍കുകയും ചെയ്യും' എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും പാപ്പ ഓര്‍മ്മിപ്പിച്ചു.

Tags

Share this story

From Around the Web