പുല്‍ക്കൂട് നിശബ്ദതയുടെയും പ്രാര്‍ത്ഥനയുടെയും ആവശ്യകത ഓര്‍മ്മിപ്പിക്കുന്നു: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഒരുക്കുന്ന പുല്‍ക്കൂടും ക്രിസ്തുമസ് മരവും സംഭാവന നല്‍കിയ ആളുകളുമായി, ലെയോ പതിനാലാമന്‍ പാപ്പ കൂടിക്കാഴ്ച നടത്തി.
ഇന്നു ഡിസംബര്‍ പതിനഞ്ചാം തീയതിയാണ് ഇറ്റലിയിലെ നൊച്ചെര രൂപതയില്‍ നിന്നുള്ള, മെത്രാന്റെ നേതൃത്വത്തിലുള്ളവര്‍ക്കും ക്രിസ്തുമസ് ട്രീ സമ്മാനിച്ച ബോള്‍ത്സനോ രൂപതയില്‍ നിന്നുള്ള മെത്രാന്റെ നേതൃത്വത്തിലുള്ളവര്‍ക്കും ലെയോ പതിനാലാമന്‍ പാപ്പ കൂടിക്കാഴ്ച്ച അനുവദിച്ചത്. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലെ പുല്‍ക്കൂട് കോസ്റ്റാറിക്കയില്‍ നിന്നുമാണ് കൊണ്ടുവന്നിരിക്കുന്നത്.
ഗര്‍ഭച്ഛിദ്രത്തില്‍ നിന്ന് സംരക്ഷിക്കപ്പെട്ട ജീവനെ പ്രതിനിധീകരിക്കുന്നതാണ് പുല്‍ക്കൂട്. ഗര്‍ഭഛിദ്രത്തില്‍ നിന്ന് ജീവനെ സംരക്ഷിക്കാനുള്ള അഭ്യര്‍ത്ഥന മുന്‍നിര്‍ത്തി ഒരുക്കിയ കലാകാരനെ പാപ്പ അഭിനന്ദിച്ചു.
കലയും ആത്മീയതയും സംയോജിപ്പിച്ചുകൊണ്ട്, ആവിഷ്‌കരിച്ച പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും പാപ്പ നന്ദിയര്‍പ്പിച്ചു.
ഓരോ നാടിന്റെയും, സാംസ്‌കാരിക പാരമ്പര്യങ്ങള്‍ക്കനുസരിച്ചാണ് ജനനരംഗത്തിന്റെ സൃഷ്ടി പൂര്‍ത്തിയാക്കിയിരിക്കുന്നുവെന്നത് പാപ്പ അനുസ്മരിച്ചു.
മനുഷ്യരാശിയോട് തന്നെത്തന്നെ സമീപസ്ഥനാക്കികൊണ്ട്, നമ്മില്‍ ഒരുവനായി തീര്‍ന്ന ദൈവത്തെയാണ് പുല്‍ക്കൂട് ഓര്‍മ്മിപ്പിക്കുന്നത്. ഒരു ചെറിയ ശിശുവായി നമ്മുടെ ചരിത്രത്തിലേക്ക് അവന്‍ പ്രവേശിക്കുന്നു.
ബെത്‌ലഹേമിലെ ലായത്തിന്റെ ദാരിദ്ര്യത്തില്‍ താഴ്മയുടെയും സ്‌നേഹത്തിന്റെയും രഹസ്യാത്മകതയെയാണ് ഇവിടെ നാം ധ്യാനിക്കുന്നത്.
ഈ സംഭവം പുനരുജ്ജീവിപ്പിക്കുന്നതാണ് പുല്‍ക്കൂടുകള്‍.
നിശബ്ദതയുടെയും പ്രാര്‍ത്ഥനയുടെയും നിമിഷങ്ങള്‍ തേടേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, സ്വയം മനസിലാക്കുവാനും ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് പ്രവേശിക്കുവാനും പുല്‍ക്കൂട് നമ്മെ സഹായിക്കുന്നു.
ബെത്‌ലഹേമില്‍ നിന്ന് മടങ്ങിവന്ന് ദൈവത്തെ മഹത്വപ്പെടുത്തുകയും തങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്ന ഇടയന്മാരില്‍ നിന്ന് വ്യത്യസ്തമായി, യേശുവിന്റെ അമ്മ എല്ലാം ഹൃദയത്തില്‍ സൂക്ഷിക്കുന്നു.
ആ മൗനം കേവലം നിശ്ശബ്ദതയല്ല, മറിച്ച് അത്ഭുതവും ആരാധനയുമാണ്. ക്രിസ്തുമസിന്റെ വൃക്ഷം, ജീവന്റെ അടയാളമാണെന്നും, ശൈത്യകാലത്തെ തണുപ്പിലും പരാജയപ്പെടാത്ത പ്രത്യാശയെ അത് ഓര്‍മ്മിപ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു