വത്തിക്കാനിലെ യു.എസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ലെയോ പാപ്പ
അമേരിക്കൻ ഐക്യനാടുകളുടെ (യു.എസ്.എ) രൂപീകരണത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന ജൂലൈ നാലിന് പരിശുദ്ധ സിംഹാസനത്തിലെ യു.എസ് അംബാസഡർ ബ്രയാൻ ബർച്ചുമായി ലെയോ പതിനാലാമൻ മാർപ്പാപ്പ കൂടിക്കാഴ്ച നടത്തി. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിന്റെ 250-ാം വാർഷികമാണ് ജൂലൈ നാലാം തിയതി.
ഇതിന്റെ ഭാഗമായി, അമേരിക്കൻ ജനതയ്ക്ക് തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകിക്കൊണ്ട് ലെയോ മാർപ്പാപ്പ എഴുതിയ കത്ത് വത്തിക്കാൻ പ്രസിദ്ധീകരിച്ചു. സ്വാതന്ത്ര്യ വാർഷികത്തിന്റെ തലേദിവസമായ ജൂലൈ മൂന്നിന് വൈകുന്നേരം (റോം സമയം), ലോകമെമ്പാടും മതസ്വാതന്ത്ര്യം, മനസ്സാക്ഷി സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ജീവിതകാലം മുഴുവൻ നൽകിയ സംഭാവനകളെ മുൻനിർത്തി യു.എസ്. നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്റർ നൽകുന്ന ‘ലിബർട്ടി മെഡൽ’ ലിയോ മാർപ്പാപ്പ സ്വീകരിച്ചിരുന്നു.
ഷിക്കാഗോയിൽ ജനിച്ച മാർപ്പാപ്പ, വത്തിക്കാനിൽ നിന്നുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് ഫിലാഡൽഫിയയിൽ ഒത്തുകൂടിയവരെ അഭിസംബോധന ചെയ്തത്. അമേരിക്കയുടെ രൂപീകരണത്തിന്റെ 250-ാം വാർഷികം, രാജ്യം കെട്ടിപ്പടുത്തിട്ടുള്ള അടിസ്ഥാന ആദർശങ്ങളായ ജീവനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങൾ പുതുക്കാനുള്ള അവസരമാകട്ടെ എന്ന് പാപ്പ പ്രാർത്ഥിച്ചു.