ബേത്‌ലഹേം മേയറുമായി ലിയോ പാപ്പാ കൂടിക്കാഴ്ച നടത്തി: പ്രത്യാശയ്ക്കും ഐക്യദാര്‍ഢ്യത്തിനും വേണ്ടി അഭ്യര്‍ത്ഥന

വത്തിക്കാന്‍:തന്റെ ജനത്തിന്റെ ദും:ഖങ്ങള്‍ പങ്കുവെച്ചും വിശുദ്ധ നാട്ടില്‍ സമാധാനത്തിനും പ്രത്യാശയ്ക്കുമായുള്ള ശ്രമങ്ങളില്‍ പിന്തുണ അഭ്യര്‍ത്ഥിച്ചും ലിയോ പതിനാലാമന്‍ പാപ്പായ്ക്ക് മുന്നില്‍ ബേത്‌ലഹേം മേയര്‍ മഹര്‍ നിക്കോള കാനവാത്തി.
സെപ്റ്റംബര്‍ 24 ബുധനാഴ്ച വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസാനമാണ് മേയര്‍ കാനവാത്തി പാപ്പായുമായി സംസാരിച്ചത്.
ബെത്‌ലെഹെമിലും മറ്റ് പാലസ്തീനിയന്‍ നഗരങ്ങളിലും നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തുടരുകയാണെന്നും, ഇതുവഴി വിശുദ്ധ നാട്ടിലെ ക്രൈസ്തവസാന്നിദ്ധ്യം കുറയുകയാണെന്നും ലിയോ പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാന്‍ ന്യൂസുമായി സംസാരിക്കവെ മേയര്‍ കാനവാത്തി പറഞ്ഞു.
പാലസ്തീനയില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഇപ്പോള്‍ ബെത്‌ലഹേമില്‍ പുതിയതായി താമസിക്കാനെത്തുന്നവര്‍ നഗരത്തില്‍ മുന്‍പുണ്ടായിരുന്ന ജനങ്ങള്‍ക്ക് മുന്നില്‍ മത്സര ചിന്തകള്‍ ഉയര്‍ത്തുന്നതെന്നും ഇത് സമൂഹത്തില്‍ സമ്മര്‍ദ്ധം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലസ്തീനായിലും ഗാസായിലും ബേത്‌ലഹേമിലും സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റിയും വിശുദ്ധ നാട്ടിലെ ജനം അവിടെ തുടരേണ്ടതിന്റെ പ്രാധാന്യവും താന്‍ പാപ്പായോട് വിശദീകരിച്ചുവെന്ന് പറഞ്ഞ മേയര്‍ വിശുദ്ധ നാട്ടിലെ ജീവിക്കുന്ന ശിലകളായ മനുഷ്യരില്ലെങ്കില്‍ അതൊരു മ്യൂസിയമായി മാറുമെന്ന് പ്രസ്താവിച്ചു.
ബേത്‌ലെഹേം മുന്‍പ് 37 ചതുരശ്രകിലോമീറ്ററുകള്‍ വിസ്തൃതിയുള്ള ഇടമായിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ച മേയര്‍ കാനവാത്തി, പുതിയ അധിനിവേശവും, വിഭജനമതിലുകളും മൂലം ബെത്‌ലഹേമും ജെറുസലേമും വേര്‍തിരിക്കപ്പെട്ടുവെന്ന് അപലപിച്ചു.
പാലസ്തീന പ്രദേശത്തെ ക്രൈസ്തവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ലോകത്തെമ്പാടുമായി നാല്‍പ്പത് ലക്ഷം പാലസ്തീനിയന്‍ ക്രൈസ്തവരുള്ളപ്പോള്‍, വെറും ഒരുലക്ഷത്തി അറുപതിനായിരം ക്രൈസ്തവര്‍ മാത്രമാണ് പാലസ്തീനായില്‍ ഉള്ളതെന്ന് വ്യക്തമാക്കി.
പ്രദേശത്ത് ക്രൈസ്തവര്‍ നേരിടുന്ന സമ്മര്‍ദ്ദത്തിന്റെ അടയാളം കൂടിയാണിതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ബേത്‌ലെഹെമിലെ മേയര്‍ എപ്പോഴും ക്രൈസ്തവനായിരിക്കണമെന്ന നിലപാടാണ് പാലസ്തീനിയന്‍ നേതാക്കള്‍ സ്വീകരിച്ചിരുന്നതെന്നും ക്രൈസ്തവനായ മേയര്‍ മഹര്‍ നിക്കോള കാനവാത്തി കൂട്ടിച്ചേര്‍ത്തു.