ഘാനയിൽ പുതിയ രൂപത സ്ഥാപിച്ച് ലെയോ പാപ്പ
അക്ര: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിൽ പുതിയ രൂപത സ്ഥാപിച്ച് ലെയോ പാപ്പ. ഘാനയിലെ അപ്പസ്തോലിക വികാരിയാത്തായിരുന്ന, ഡോൺകോർക്രോമിനെ രൂപത പദവിയിലേക്ക് ഉയർത്തിക്കൊണ്ടാണ് ലെയോ പാപ്പ ഇന്നു മെയ് പന്ത്രണ്ടാം തീയതി ഉത്തരവ് പുറപ്പെടുവിച്ചത്. സൊസൈറ്റി ഓഫ് ഡിവൈന്‍ വേര്‍ഡ് സന്യാസ സമൂഹാംഗമായ മോൺ. ജോൺ അൽഫോൺസ് അസീഡുവിനെ രൂപതയുടെ പ്രഥമ അധ്യക്ഷനായും പാപ്പ നിയമിച്ചു.
നിലവില്‍ ഡോൺകോർക്രോമിലെ അപ്പസ്തോലിക വികാരിയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. രാജ്യ തലസ്ഥാനത്തു സ്ഥിതി ചെയ്യുന്ന അക്ര മെത്രാപ്പോലീത്തൻ അതിരൂപതയുടെ കീഴിലാണ് പുതിയ രൂപത സ്ഥാപിതമായിരിക്കുന്നത്. 5,040 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള രൂപതയുടെ അതിർത്തിക്കുള്ളിൽ 228,754 ജനങ്ങളാണ് അധിവസിക്കുന്നത്. 37,462 കത്തോലിക്ക വിശ്വാസികളാണ് രൂപതയിലുള്ളത്. ഒന്‍പത് ഇടവകകൾ, 14 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മൂന്ന് ജീവകാരുണ്യ സംഘടനകൾ എന്നിവ പുതിയ രൂപതയുടെ ഭാഗമാണ്.
14 രൂപത വൈദികരും, എട്ട് സന്യാസ വൈദികരും, 22 സന്യാസിനികളും രൂപതയിൽ സേവനം ചെയ്യുന്നു. രണ്ട് സെമിനാരി വിദ്യാർത്ഥികളും രൂപതയ്ക്കായി വൈദിക പരിശീലനം നടത്തുന്നുണ്ട്. വത്തിക്കാൻ സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്ക് ഡാറ്റ പ്രകാരം ഘാനയിലെ ആകെ ജനസംഖ്യയുടെ ഏകദേശം 12.96% പേരാണ് കത്തോലിക്ക വിശ്വാസികള്‍. എന്നാല്‍ 2021-ലെ ദേശീയ സെൻസസ് അടിസ്ഥാനമാക്കിയുള്ള മറ്റ് സ്രോതസ്സുകൾ പ്രകാരം കത്തോലിക്ക ജനസംഖ്യ 14% ആണ്. വിവിധ ക്രൈസ്തവ വിഭാഗങ്ങളിലായി രാജ്യത്തെ ആകെ ജനസംഖ്യയുടെ 71% ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരാണ്.