ലോകം നേരിടുന്ന വെല്ലുവിളികളിലേക്ക് നയതന്ത്രജ്ഞരുടെ ശ്രദ്ധ ക്ഷണിച്ച് ലിയോ പാപ്പാ
വത്തിക്കാന്‍സിറ്റി: മനുഷ്യാവകാശങ്ങള്‍ക്കുനേരെ കനത്ത വെല്ലുവിളികളാണ് ലോകത്ത് ഉയര്‍ന്നുവരുന്നതെന്നും, സമാധാനം പലയിടങ്ങളിലും അപ്രത്യക്ഷമാകുകയാണെന്നും അധികാരത്തിന്റെയും ബലപ്രയോഗത്തിന്റെയും യുക്തി നയതന്ത്രത്തിന് മേല്‍ മേല്‍ക്കൈ നേടുന്ന സ്ഥിതയാണ് നമുക്ക് മുന്നിലുള്ളതെന്നും ലിയോ പതിനാലാമന്‍ പാപ്പാ.
എല്ലാ വര്‍ഷത്തെയും പതിവുപോലെ വത്തിക്കാനിലേക്കുള്ള നയതന്ത്രജ്ഞര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ജനുവരി ഒന്‍പതാം തീയതി അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് സമകാലീന ലോകം നേരിടുന്ന വെല്ലുവിളികളിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.
ആധുനികസമൂഹവും വ്യക്തികളും നേരിടുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച് സംസാരിച്ച പാപ്പാ, ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകള്‍ പരാമര്‍ശിച്ചുകൊണ്ട് മനുഷ്യാവകാശങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ മതസ്വാതന്ത്ര്യം പലയിടങ്ങളിലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണുള്ളതെന്ന് ഓര്‍മ്മിപ്പിച്ചു.
ലോകത്ത് അറുപത്തിനാല് ശതമാനം ആളുകളും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു.
ഇന്ന് ഏറ്റവും കൂടുതല്‍ മതപീഡനങ്ങള്‍ നടക്കുന്നത് ക്രൈസ്തവര്‍ക്കെതിരാണെന്ന് അപലപിച്ച പാപ്പാ, ഏതാണ്ട് മുപ്പത്തിയെട്ട് കോടിയോളം ക്രൈസ്തവരാണ് മതവിശ്വാസത്തിന്റെ പേരില്‍ ശക്തമായ എതിര്‍പ്പുകളും അവഗണനകളും നേരിടുന്നതെന്ന് അറിയിച്ചു.
ബംഗ്ലാദേശ്, സഹേല്‍, നൈജീരിയ, ഡമാസ്‌കസ്, കാബോ ദെല്‍ഗാദോ, മൊസാംബിക് എന്നിവിടങ്ങളെ പാപ്പാ പ്രത്യേകം പരാമര്‍ശിച്ചു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളായ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍പ്പോലും വചനപ്രക്ഷോഷണം നടത്തുന്നതിനെതിരെ ഉയര്‍ന്നുവരുന്ന നിബന്ധനകളും പാപ്പാ എടുത്തുപറഞ്ഞു.
ലോകത്ത് നയതന്ത്രം യുദ്ധത്തിന്റെയും അധികാരത്തിന്റെയും യുക്തിക്ക് വഴങ്ങിക്കൊടുക്കുന്നത്, മനുഷ്യാവകാശങ്ങളും, സ്വാതന്ത്ര്യവും ഇല്ലാതാക്കാന്‍ ഉപകരിക്കൂ എന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
രാജ്യാതിര്‍ത്തികള്‍ അതിക്രമിച്ച് കടക്കുന്നതിനെതിരെ രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷം സ്വീകരിച്ചുപോന്നിരുന്ന നയങ്ങള്‍ക്കെതിരായ പ്രവണതകളാണ് ലോകത്ത് ഉയര്‍ന്നുവരുന്നതെന്ന് അപലപിച്ച പാപ്പാ എന്നാല്‍ ഇത്തരം പ്രവണതകള്‍ നിയമവാഴ്ചയ്ക്ക് ഭീഷണിയുയര്‍ത്തുന്നവയാണെന്ന് ഓര്‍മ്മിപ്പിച്ചു.
ആയുധങ്ങള്‍ ഉപയോഗിച്ച് സമാധാനത്തിനായി ശ്രമിക്കുന്നതിലെ വൈരുദ്ധ്യവും പാപ്പാ തന്റെ പ്രഭാഷണത്തില്‍ എടുത്തുപറഞ്ഞു.
ഉക്രൈന്‍ യുദ്ധം, ഗാസാ പ്രദേശത്ത് തുടരുന്ന അക്രമണങ്ങള്‍, കരീബിയന്‍ കടലിലും പസഫിക് തീരങ്ങളിലും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍, ഹൈറ്റിയിലെ അസ്ഥിരത, സുഡാന്‍, തെക്കന്‍ സുഡാന്‍, മ്യാന്‍മറിലെ സംഘര്‍ഷങ്ങള്‍ തുടങ്ങി ലോകത്ത് മാനവികതയുടെ സമാധാനം ഇല്ലാതാക്കുന്ന സംഘര്‍ഷങ്ങള്‍ പാപ്പാ തന്റെ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു.
മാനവികനിയമങ്ങള്‍ പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകത, ന്യൂക്ലിയര്‍ ആയുധങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി, നിര്‍മ്മിതബുദ്ധിയുടെ ഉപയോഗത്തിലുണ്ടാകേണ്ട ധാര്‍മ്മികത, കുടിയേറ്റക്കാര്‍ തടവുകാര്‍ തുടങ്ങിയവര്‍ക്ക് ലഭിക്കേണ്ട പരിഗണന, ജീവിക്കാനുള്ള അവകാശം, സമാധാനശ്രമങ്ങളുടെയും ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും ആവശ്യം തുടങ്ങിയ വിഷയങ്ങളും പരിശുദ്ധ പിതാവിന്റെ സുദീര്‍ഘമായ പ്രഭാഷണത്തില്‍ ഇടം പിടിച്ചു.