സ്യൂട്ടയിലെ അഭയാര്‍ഥി പ്രതിസന്ധി: സമാധാനവും നീതിയും ഉറപ്പാക്കാണമെന്ന് ലെയോ പാപ്പ
വത്തിക്കാന്‍സിറ്റി: വടക്കേ ആഫ്രിക്കന്‍ തീരത്തുള്ള സ്പാനിഷ് ഭരണപ്രദേശമായ സ്യൂട്ടയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന അഭയാര്‍ഥി - മാനുഷിക പ്രതിസന്ധിയില്‍ ആശങ്ക രേഖപ്പെടുത്തി ലെയോ പതിനാലാമന്‍ മാര്‍പാപ്പ.
പ്രദേശത്ത് സമാധാനവും സ്ഥിരതയും നീതിയും കൈവരിക്കാനുതകുന്ന പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് മാര്‍പാപ്പ ആഗോളസമൂഹത്തോട് ആഹ്വാനം ചെയ്തു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഞായറാഴ്ച ത്രികാല പ്രാര്‍ഥനയ്ക്ക് (അിഴലഹൗ)െ നേതൃത്വം നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു പാപ്പ.
''സ്യൂട്ടയിലെ ആശങ്കാജനകമായ സാഹചര്യങ്ങളെ ഭയത്തോടെയും വ്യാകുലതയോടെയുമാണ് ഞാന്‍ വീക്ഷിക്കുന്നത്.
'ഔര്‍ ലേഡി ഓഫ് ആഫ്രിക്ക'യുടെ മധ്യസ്ഥതയാല്‍ സമാധാനവും സ്ഥിരതയും നീതിയും ഉറപ്പാക്കുന്ന പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിയട്ടെയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു'' ലെയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു.
അതേസമയം, മൊറോക്കോ അതിര്‍ത്തി വഴി ഏകദേശം 50,000 മുതല്‍ 60,000 വരെ ആളുകള്‍ സ്യൂട്ടയിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് വന്‍ പ്രതിസന്ധിക്ക് കാരണമായത്.
അതിര്‍ത്തിയിലെ കടല്‍വേലികള്‍ നീന്തിക്കടക്കാന്‍ ശ്രമിച്ചതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
സ്പാനിഷ് അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, വെള്ളത്തില്‍ മുങ്ങിമരിച്ചും തിക്കിലും തിരക്കിലും പെട്ടും അറുപതിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
പെട്ടെന്നുണ്ടായ ഈ ജനപ്രവാഹം പ്രദേശത്തെ സംവിധാനങ്ങളെ താറുമാറാക്കിയതിനെ തുടര്‍ന്ന് 'എല്‍ താരാജാല്‍' അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷാവേലികള്‍ നിര്‍മ്മിക്കാന്‍ സ്പാനിഷ് അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള ആയുധപോരാട്ടങ്ങളും യുദ്ധങ്ങളും അവസാനിപ്പിക്കാനും നയതന്ത്രപരമായ പരിഹാരങ്ങള്‍ കണ്ടെത്താനും പ്രസംഗത്തിനിടെ മാര്‍പാപ്പ വീണ്ടും അഭ്യര്‍ഥിച്ചു.
യുദ്ധങ്ങളില്‍ ഇരയാകുന്ന കുഞ്ഞുങ്ങള്‍, വയോധികര്‍, രോഗികള്‍ എന്നിവരെ ചേര്‍ത്തുപിടിക്കണമെന്നും ആശ്വാസം നല്‍കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെയെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.