പ്രവാസലോകത്തും സഭാ പൈതൃകം  സംരക്ഷിക്കപ്പെടണമെന്ന് പാപ്പ; മലങ്കര സഭയുടെ യൂറോപ്പ്-യുകെ കണ്‍വന്‍ഷന് പ്രൗഡോജ്ജ്വല സമാപനം

 
PAPA

റോം: പൗരസ്ത്യ സഭകളുടെ അമൂല്യ നിധികള്‍ പ്രവാസികളായ വിശ്വാസികളുടെ ഇടയില്‍ സംരക്ഷിക്കുന്നതിന് അടിയന്തര പ്രതിബദ്ധത ആവശ്യമാണെന്ന് ലിയോ 14-ാമന്‍ പാപ്പ. ജൂണ്‍ 13 മുതല്‍ 15 വരെ റോമില്‍ നടന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ  പ്രഥമ യൂറോപ്പ്-യുകെ കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.  പ്രവാസികളായ മലങ്കര വിശ്വാസികള്‍ക്ക് അവരുടെ ആരാധനാക്രമവും ആത്മീയ പൈതൃകവും നിലനിര്‍ത്തുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് യൂറോപ്പിലെ അപ്പസ്തോലിക്ക് വിസിറ്റേറ്ററായി ബിഷപ് കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസിനെ നിയമിച്ചിരിക്കുന്നതെന്ന് പാപ്പ വ്യക്തമാക്കി.

67- ാം പിറന്നാള്‍ ആഘോഷിച്ച കര്‍ദിനാള്‍ ക്ലീമിസ് ബാവയ്ക്കു പാപ്പ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. ഒപ്പം മെത്രാഭിഷേകത്തിന്റെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ആശംസകളും പാപ്പ സ്നേഹപൂര്‍വം നേര്‍ന്നു. യൂറോപ്പില്‍ താമസിക്കുന്ന സീറോ-മലങ്കര വിശ്വാസികളുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്തിടെ നിയമിതനായ അപ്പസ്തോലിക്ക് വിസിറ്റേറ്റര്‍ കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസിനും പാപ്പ ആശംസകള്‍ നേര്‍ന്നു. ഭാരതത്തിലെ, വിശുദ്ധ തോമാശ്ലീഹായുടെ പാരമ്പര്യം പേറുന്ന സഭയില്‍, കുടുംബങ്ങളിലെ ദൈവവിളിയുടെ സമ്പന്നതയെയും വിശ്വാസതീക്ഷ്ണതയെയും ശ്ലാഘിച്ച പാപ്പ, ഭവനങ്ങളിലും ഹൃദയങ്ങളിലും കൂടുതല്‍ ശക്തമായ വിശ്വാസം തഴച്ചുവളരട്ടെയെന്നു ആശംസിച്ചു.


പ്രേഷിത ദൗത്യം വാക്കുകള്‍കൊണ്ടല്ല, പുണ്യപൂര്‍ണമായ ജീവിതത്തിലൂടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയുമാണ് പൂര്‍ത്തിയാക്കേണ്ടതെന്നു മനസിലാക്കിയ വ്യക്തിയായിരുന്നു തിരുവനന്തപുരത്തിന്റെ പ്രഥമ സീറോ-മലങ്കര മെത്രാപ്പോലീത്തയായിരുന്ന ധന്യന്‍ മാര്‍ ഈവാനിയോസ് എന്ന് മാര്‍പാപ്പ പറഞ്ഞു. ഈ ചൈതന്യം, സീറോ മലങ്കര കത്തോലിക്കാ സഭയുടെ സുവിശേഷ ഊര്‍ജ്ജത്തിന്റെയും,  ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും ദീപസ്തംഭമായി ഇന്നും നിലക്കൊള്ളുന്നുതായി പാപ്പ ചൂണ്ടിക്കാണിച്ചു.

'വിശ്വാസത്തിലും സ്‌നേഹത്തിലും ഒന്നായി' എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ കണ്‍വന്‍ഷനില്‍  യുകെ, ഇറ്റലി, ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്റ്, അയര്‍ലന്‍ഡ്, മാള്‍ട്ട, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. കണ്‍വന്‍ഷന്റെ ചെയര്‍മാനും യൂറോപ്പ്-യുകെയുടെ അപ്പസ്‌തോലിക് വിസിറ്ററുമായ ബിഷപ് ഡോ. കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് നേതൃത്വം നല്‍കി. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, സഭയിലെ മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍,അല്മായ പ്രതിനിധികള്‍ എന്നിവരും കണ്‍വന്‍ഷനില്‍ സംബന്ധിച്ചു.  


വിശുദ്ധ പത്രോസിന്റെ ബന്ധലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച കണ്‍വെന്‍ഷന്റെ ഭാഗമായി വിവിധ സെമിനാറുകള്‍ നടന്നു. കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്കും കണ്‍വന്‍ഷനില്‍ തുടക്കംകുറിച്ചു. ' God's own Vine'  - എന്ന പേരില്‍ ഫാ. ഡൊമിനിക് മൂഴിക്കര രചനയും സംവിധാനവും നിര്‍വഹിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും കണ്‍വന്‍ഷനില്‍ നടന്നു.

യൂറോപ്പ് - യുകെ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുവാന്‍ റോമില്‍ എത്തിയ സീറോ മലങ്കര കത്തോലിക്ക സഭയുടെ  തലവനായ കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവയും, മറ്റു സഭാധ്യക്ഷന്മാരും ലിയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി.  ബിഷപ് കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് ചെയര്‍മാനും, മോണ്‍. കുര്യാക്കോസ് ചെറുപുഴത്തോട്ടത്തില്‍ ജനറല്‍ കോ-ഓര്‍ഡിനേറ്ററുമായുള്ള വിവിധ കമ്മിറ്റികളാണ് കണ്‍വന്‍ഷന്റെ മേല്‍നോട്ടം വഹിച്ചത്.

Tags

Share this story

From Around the Web