ലോകത്തെ ഏറ്റവും പ്രായമുള്ള വൈദികന് ജന്മദിന ആശംസകളുമായി പാപ്പ

 
brunoo


ഫുള്‍ഡ: ലോകത്തെ ഏറ്റവും പ്രായമുള്ള വൈദികനും ജര്‍മ്മനിയിലെ ഫുള്‍ഡ രൂപതാംഗവുമായ വൈദികന് ജന്മദിനാശംസകള്‍ നേര്‍ന്ന് ലെയോ പാപ്പ. 110 വയസ്സുള്ള ഫാ. ബ്രൂണോ കാന്റ് എന്ന വൈദികനാണ് ലെയോ പാപ്പ ആശംസ നേര്‍ന്നത്. 

സുദീര്‍ഘവും വിശ്വസ്തതയുള്ളതുമായ ഫാ. ബ്രൂണോയുടെ പൗരോഹിത്യ സേവനത്തിന് ലെയോ പാപ്പ നന്ദി പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വൈദികനാണ് ഫാ. ബ്രൂണോ. ഫെബ്രുവരി 26നാണ് അദ്ദേഹം 110-ാം ജന്മദിനം ആഘോഷിച്ചത്.

110-ാം ജന്മദിനത്തില്‍ വളരെ സന്തോഷമുണ്ടെന്നും ഊഷ്മളമായ അഭിനന്ദനങ്ങളും അനുഗ്രഹാശിസ്സുകളും അറിയിക്കുകയാണെന്നും ലെയോ പാപ്പ ഫാ. ബ്രൂണോയ്ക്കു എഴുതിയ കത്തില്‍ പറയുന്നു. വൈദികന്‍ വിശ്രമ ജീവിതം നയിക്കുന്ന ഐച്ചന്‍സെല്‍-ലോഷെന്റോഡിലെ അന്തേവാസികള്‍ക്ക് പുറമേ രാഷ്ട്രീയ പൊതു രംഗത്തുള്ളവരും സഭാപ്രതിനിധികളും ജന്മദിനാഘോഷങ്ങളില്‍ പങ്കെടുത്തു.

 ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വൈദികനാണ് ഫാ. ബ്രൂണോയെന്ന സ്ഥിരീകരണം വത്തിക്കാനില്‍ നിന്ന് ലഭിച്ചുവെന്ന് ഫുള്‍ഡ ബിഷപ്പ് മൈക്കല്‍ ഗെര്‍ബര്‍ പറഞ്ഞു.


1916 ഫെബ്രുവരി 26 ന് ജര്‍മ്മനിയിലെ സാക്‌സണിയിലെ വെര്‍ബ്ലിനിലാണ് ബ്രൂണോ കാന്റ് ജനിച്ചത്. ഒന്നാം ലോകമഹായുദ്ധസമയത്ത് അദ്ദേഹത്തിന്റെ കുടുംബം പലായനം ചെയ്തു. രണ്ടാം ലോകമഹായുദ്ധസമയത്ത്, പലായനവും മടങ്ങി വരവും നടത്തി.

 സോവിയറ്റ് യുദ്ധത്തില്‍ മൂന്ന് വര്‍ഷത്തെ തടവില്‍ കഴിഞ്ഞതിന് ശേഷം 1948 ല്‍ അദ്ദേഹം ജര്‍മ്മനിയിലേക്ക് മടങ്ങി. 1950 ല്‍ അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. 76 വര്‍ഷം അദ്ദേഹം വൈദികനായി സേവനമനുഷ്ഠിച്ചിരിന്നു.

100 വയസ്സ് വരെ അദ്ദേഹം ഇടവക ശുശ്രൂഷകളില്‍ സജീവമായിരുന്നു. 100 വയസ്സ് തികഞ്ഞതിനുശേഷവും അദ്ദേഹം തന്റെ സമൂഹത്തിലെ രോഗികളെ സന്ദര്‍ശിക്കുന്നത് തുടര്‍ന്നിരിന്നു. 

ജര്‍മ്മനിയിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന പുരുഷനും രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്ന പ്രായമേറിയ സൈനികന്‍ എന്നീ വിശേഷണങ്ങള്‍ കൊണ്ടും ശ്രദ്ധ നേടിയ വ്യക്തിയാണ് ഫാ. ബ്രൂണോ.

Tags

Share this story

From Around the Web