അനുരഞ്ജനദായക ശക്തിയുള്ള ഒരു സഭയെ ദൃശ്യമാക്കിത്തീര്‍ക്കണമെന്ന്  മാര്‍പ്പാപ്പാ

 
leo


വത്തിക്കാന്‍: മാനുഷികവും സാമൂഹ്യവുമായ ബന്ധങ്ങള്‍ താറുമാറാകുകയും സംഘര്‍ഷങ്ങള്‍ രൂപംകൊള്ളുകയും ചെയ്യുന്ന ഇടങ്ങളില്‍ അനുരഞ്ജിപ്പിക്കുന്നതിനു പ്രാപ്തമായ ഒരു സഭയെ ദൃശ്യമാക്കിത്തീര്‍ക്കണമെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്  അനുവദിച്ച കൂടിക്കാഴ്ചാ വേളയിലാണ് സംഘര്‍ഷഭരിത ലോകത്തിന് ഇന്ന് ഏറെ ആവശ്യമായിരിക്കുന്ന സമാധനത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ലിയൊ പതിനാലാമന്‍ പാപ്പാ ഇങ്ങനെ പറഞ്ഞത്.

ക്രിസ്തുവുമായുള്ള ബന്ധം നമ്മെ സമാധാനത്തിന്റെ കാര്യത്തില്‍ അജപാലനപരമായ ഒരു ശ്രദ്ധ വികസിപ്പിച്ചെടുക്കാന്‍ ക്ഷണിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി. തന്റെ ഇഹലോകവാസന്ത്യത്തിന്റെ തലേന്ന്, ഉയിര്‍പ്പുതിരുന്നാള്‍ ദിനത്തില്‍ നല്കിയ ' ഊര്‍ബി ഏത്ത് ഓര്‍ബി'' സന്ദേശത്തില്‍, ഫ്രാന്‍സീസ് പാപ്പാ സകലജനതകള്‍ക്കും വേണ്ടി നടത്തിയ  തീക്ഷ്ണമായ സമാധാനാഭ്യര്‍ത്ഥന പാപ്പാ അനുസ്മരിച്ചു.

മെത്രാന്മാര്‍ തമ്മിലും മെത്രാന്മാരും പത്രോസിന്റെ പിന്‍ഗാമിയും തമ്മിലും ഉണ്ടായിരിക്കേണ്ട കൂട്ടായ്മ അഥവാ, സംഘാതാത്മകത, സുവിശേഷ പ്രഘോഷണത്തിലും വിശ്വാസം പകര്‍ന്നു നല്കുന്നതിലും പ്രകടമാകേണ്ട നവോന്മേഷം, ക്രിസ്തുവുമായി വൈക്തിക ബന്ധത്തില്‍ ജീവിക്കാന്‍ വ്യക്തികളെ സഹായിക്കേണ്ടതിന്റെ ആവശ്യകത, സംഭാഷണ സംസ്‌കൃതി പരിപോഷണം എന്നിവയെക്കുറിച്ച് പാപ്പാ തന്റെ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു.

കൂട്ടായ്മയുടെ തത്ത്വത്തെക്കുറിച്ച് സൂചിപ്പിക്കവെ പാപ്പാ ഈ കൂട്ടായ്മ പൗരാധികരികളുമായുള്ള ആരോഗ്യകരമായ സഹകരണത്തില്‍ പ്രതിഫലിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു. നാളയെ മുന്നില്‍ കണ്ടുകൊണ്ട് ഐക്യത്തില്‍, വിശിഷ്യ സിനഡാത്മകതയില്‍ ചരിക്കാന്‍ മെത്രാന്മാര്‍ക്ക് പ്രചോദനം പകര്‍ന്ന പാപ്പാ, ധീരമായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഭയപ്പെടരുതെന്ന് പറഞ്ഞു.

തങ്ങള്‍ ആയിരിക്കുന്നതെവിടെയാണോ അവിടെ, അതായത്, തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലും സാമൂഹ്യസാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ വേദികളിലും സുവിശേഷവത്ക്കരണകര്‍ത്താക്കളായിത്തീരുന്നതിന് അത്മായവിശ്വാസികളെ വചനത്താല്‍ പോഷിപ്പിക്കുന്നതിലും സഭയുടെ സാമൂഹ്യപ്രബോധനത്താല്‍ രൂപപ്പെടുത്തുന്നതിലും ശ്രദ്ധിക്കണമെന്ന് പാപ്പാ മെത്രാന്മാരെ ഓര്‍മ്മിപ്പിച്ചു.

Tags

Share this story

From Around the Web