സ്റ്റേഷനില്‍ കൊണ്ട് പോയി വളഞ്ഞിട്ടു മര്‍ദ്ദിച്ചു. പൊലീസ് ഇടപെട്ടു ചികിത്സ നിഷേധിച്ചു: കിളിമാനൂര്‍ എസ്എച്ച്ഒ ബി ജയനെതിരെ ഗുരുതര മര്‍ദ്ദന പരാതിയുമായി യുവാവ് 

 
KILIMANOOOR

തിരുവനന്തപുരം: കിളിമാനൂര്‍ എസ്എച്ച്ഒ ബി ജയനെതിരെ ഗുരുതര മര്‍ദ്ദന പരാതിയുമായി യുവാവ്. സ്റ്റേഷനില്‍ കൊണ്ട് പോയി വളഞ്ഞിട്ടു മര്‍ദ്ദിച്ചെന്നാണ് കിളിമാനൂര്‍ സ്വദേശിയും സ്വകാര്യ ബസ് ഡ്രൈവറുമായ വി അര്‍ജുന്റെ പരാതി. 


സ്റ്റേഷനില്‍ ക്യാമറ ഇല്ലാത്ത മുറിയില്‍ കൊണ്ട് പോയി ഒരു മണിക്കൂറാളം ക്രൂരമായി മര്‍ദ്ദിച്ചെന്നും പൊലീസ് ഇടപെട്ടു ചികിത്സ നിഷേധിച്ചുവെന്നും അര്‍ജുന്‍ പറയുന്നു.

ബസ് സ്റ്റാന്‍ഡിനു മുന്നില്‍ എതിര്‍ദിശയില്‍ പൊലീസ് ജീപ്പ് വന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം. എസ്എച്ച്ഒ ജയന്‍.ബി അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണമെന്ന് അര്‍ജുന്‍ പറയുന്നു. 

ഓഗസ്റ്റ് 18നാണ് സംഭവം നടന്നത്. ''ബസ്സില്‍ നിന്നും ബലം പ്രയോഗിച്ചു പിടിച്ചിറക്കി ജീപ്പില്‍ കയറ്റി. ജീപ്പിനുള്ളില്‍ എസ്എച്ച്ഒയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും മുഖത്തടിച്ചു. 


സ്റ്റേഷനില്‍ കൊണ്ട് പോയി വളഞ്ഞിട്ടു മര്‍ദ്ദിച്ചു. വനിത പൊലീസ് ഒഴികെ സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ മുഴുവന്‍ മര്‍ദ്ദിച്ചു'' എന്ന് അര്‍ജുന്‍ പറയുന്നു.


ജീപ്പില്‍ വെച്ച് നടന്ന മര്‍ദനത്തിനിടെ നിലവിൡപ്പോള്‍ ടൗവ്വല്‍ വായില്‍ തിരുകിയെന്നും അര്‍ജുന്‍ പറയുന്നു. എസ്എച്ച്ഒയുടെ മുറിയ്ക്ക് സമീപമുള്ള സിസിടിവി ഇല്ലാത്ത മുറിയില്‍ വെച്ചാണ് ക്രൂരമായി മര്‍ദിച്ചത്. 


മര്‍ദനത്തില്‍ ശരീരമാസകലം പാടുകളുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിക്കും,റൂറല്‍ എസ്.പിക്കും അര്‍ജുന്‍ പരാതി നല്‍കി. 

പൊലീസ് അതിക്രമങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരാതിയുമായി അര്‍ജുന്‍ സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ചത്.

Tags

Share this story

From Around the Web