പോക്സോ കേസ് പ്രതിയുടെ കാലുതല്ലിയൊടിച്ച പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാൻ തിടുക്കം കൂട്ടിയ പോത്തൻകോട് പൊലീസിനെതിരെ കടുത്ത വിമർശനവുമായി കോടതി. 

 
court

തിരുവനന്തപുരം: പോക്സോ കേസ് പ്രതിയുടെ കാലുതല്ലിയൊടിച്ച പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാൻ തിടുക്കം കൂട്ടിയ പോത്തൻകോട് പൊലീസിനെതിരെ കടുത്ത വിമർശനവുമായി കോടതി. 

സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്കെതിരെ ഒരു പിതാവിൽ നിന്നുണ്ടായ വൈകാരിക പ്രതികരണത്തിന്റെ പേരിൽ അദ്ദേഹത്തെ ജയിലിലടച്ച പൊലീസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് പൊലീസിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പിതാവിന് ഉപാധികളോടെ അടിയന്തര ജാമ്യം അനുവദിച്ചു.

തന്റെ മകളെ പീഡിപ്പിച്ച വിവരം അറിഞ്ഞ് പ്രകോപിതനായ പിതാവ് പ്രതിയെ നേരിടുകയും പരസ്യമായി മർദ്ദിച്ച് കാലുതല്ലിയൊടിക്കുകയുമായിരുന്നു. തുടർന്ന് പ്രതി നൽകിയ പരാതിയിൽ പിതാവിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. 

എന്നാൽ, ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ ഒരു കുട്ടിയുടെ മാതാപിതാക്കളുടെ മാനസികാവസ്ഥയും വൈകാരിക തകർച്ചയും മനസ്സിലാക്കാൻ പൊലീസ് എന്തുകൊണ്ട് തയ്യാറായില്ലെന്ന് കോടതി ചോദിച്ചു. പ്രതിക്ക് സംരക്ഷണമൊരുക്കാനാണോ അതോ ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാനാണോ പൊലീസ് ശ്രമിക്കുന്നതെന്നും കോടതി ആരാഞ്ഞു.

സാധാരണ രീതിയിൽ സ്റ്റേഷൻ ജാമ്യം നൽകി വിടാവുന്നതോ അല്ലെങ്കിൽ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത ശേഷം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാവുന്നതോ ആയ കേസിനെയാണ് അതീവ ഗുരുതരമാക്കി പിതാവിനെ റിമാൻഡ് ചെയ്യാൻ പൊലീസ് അനാവശ്യ തിടുക്കം കാട്ടിയത്.

മകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ തകർന്നുപോയ കുടുംബത്തിന്റെ ഏക ആശ്രയമായ പിതാവിനെ ജയിലിലടയ്ക്കുന്നത് നീതികേടാണെന്ന് വിലയിരുത്തിയ കോടതി, പൊലീസിന്റെ റിമാൻഡ് അപേക്ഷ പൂർണ്ണമായും തള്ളിക്കളയുകയായിരുന്നു. നിയമം കൈയിലെടുക്കുന്നത് തെറ്റാണെങ്കിൽ പോലും ഈ സാഹചര്യത്തിൽ പിതാവിനോട് കാണിച്ച അമിത വീര്യം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു.

കോടതിയുടെ കർശന നിലപാടോടെ പിതാവിന് ജാമ്യം ലഭിച്ച സംഭവം പൊലീസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. അതേസമയം, പോക്സോ കേസ് പ്രതി നിലവിൽ പോലീസ് കാവലിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags

Share this story

From Around the Web