എന്റെ സ്‌കോളര്‍ഷിപ്പ് പരിശോധിക്കൂ. ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഭിജീത് ദീപ്‌കെ

 
ABEEJEETH DEEPKE

ന്യൂഡല്‍ഹി: കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആര്‍ടിഐ പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ മറുപടിയുമായി ക്രോക്കോച്ച് ജനതാ പാര്‍ട്ടി(സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. 

തന്റെ യുഎസ് പഠനച്ചെലവ് ബോസ്റ്റണ്‍ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ വായ്പയും വഴിയാണെന്ന് അഭിജീത് ദിപ്‌കെ വ്യക്തമാക്കി.

' ഇതൊന്ന് നോക്കൂ, ബോസ്റ്റണ്‍ സര്‍വകലാശാല നല്‍കിയ സ്‌കോളര്‍ഷിപ്പാണ് എന്റെ പഠനത്തിന് സഹായകമായത്. കൂടാതെ ഒരു വിദ്യാഭ്യാസ വായ്പയും എടുത്തിട്ടുണ്ട്. അത് അടച്ചുതീര്‍ക്കേണ്ടതുണ്ട്''- അഭിജീത് വ്യക്തമാക്കി.

 സുതാര്യമായ രീതിയില്‍ ക്രൗഡ് ഫണ്ടിംഗ് (ജനകീയ ഫണ്ട് ശേഖരണം) വഴിയായിരിക്കും പാര്‍ട്ടി മുന്നോട്ട് പോവുക എന്ന് അദ്ദേഹം പറഞ്ഞു.


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുടുംബസ്വത്ത് ഉപയോഗിച്ചാണ് താന്‍ വിദേശത്ത് ഉപരിപഠനം നടത്തിയത് എന്ന ആരോപണങ്ങള്‍ അഭിജീത് നിരസിച്ചത്. തന്റെ സ്‌കോളര്‍ഷിപ്പ് കത്ത് അഭിമുഖത്തിനിടെ പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.

സൂറത്ത് സ്വദേശിയായ ആര്‍ടിഐ പ്രവര്‍ത്തകന്‍ അമിത് തിവാരിയാണ് അഭിജീതിന്റെ പിതാവും മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനിലെ വിരമിച്ച ജൂനിയര്‍ എഞ്ചിനീയറുമായ ഭഗവാന്റാവു ദിപ്‌കെയുടെ സാമ്പത്തിക വിവരങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരിന് പരാതി നല്‍കിയത്. 

മാസം 60,000 മുതല്‍ 65,000 രൂപ വരെ ശമ്പളം വാങ്ങുന്ന ഒരു സര്‍ക്കാര്‍ ജീവനക്കാരന് കുട്ടികളെ വിദേശത്ത് അയച്ച് പഠിപ്പിക്കാന്‍ എങ്ങനെ സാധിച്ചു എന്നാണ് തിവാരി ചോദ്യമുയര്‍ത്തിയത്.

രാജ്യവ്യാപകമായി നടന്ന നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിരുദ്ധ പ്രക്ഷോഭത്തെ ഓര്‍ത്തെടുത്ത അഭിജീത്, സമരത്തിന് സാധാരണക്കാരായ ജനങ്ങളില്‍ നിന്നാണ് പിന്തുണ ലഭിച്ചതെന്ന് അവകാശപ്പെട്ടു. 

'സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ആളുകള്‍ ഭക്ഷണവും വെള്ളവും സൗജന്യമായി നല്‍കുകയായിരുന്നു. ഡല്‍ഹി പൊലീസിലെ ചില ഉദ്യോഗസ്ഥരും സ്വകാര്യമായി പ്രസ്ഥാനത്തിന് പിന്തുണ അറിയിച്ചിരുന്നു,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web