തത്വശാസ്ത്ര ചിന്തകള്‍ക്ക് വിശ്വാസജീവിതത്തെ സഹായിക്കാനാകും: ലിയോ പതിനാലാമന്‍ പാപ്പാ

 
LEO

തത്വശാസ്ത്രചിന്തകള്‍ വിശ്വാസത്തിന് ഭീഷണിയല്ലെന്നും, നന്മതിന്മകള്‍ കൂടുതല്‍ വ്യക്തമായി വേര്‍തിരിച്ചറിയുന്നതിനും, സമൂര്‍ത്തമായ യാഥാര്‍ത്ഥ്യങ്ങളിലൂടെ സൃഷ്ടാവും രക്ഷകനുമായ ദൈവത്തിലേക്ക് നയിക്കപ്പെടുന്നതിനും അവ സഹായകരമാകുമെന്നും ലിയോ പതിനാലാമന്‍ പാപ്പാ.


 തെക്കേ അമേരിക്കയിലെ പാരാഗ്വായില്‍ അസുന്‍സിയോണിലുള്ള കത്തോലിക്കാ യൂണിവേഴ്‌സിറ്റി 'സംസ്‌കാരങ്ങള്‍ക്കുള്ള സംഭാവനകള്‍: തത്വശാസ്ത്രവും ക്രൈസ്തവികതയും തെക്കേ അമേരിക്കയും' എന്ന പേരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്രസമ്മേളനത്തിലേക്കയച്ച തന്റെ സന്ദേശത്തിലാണ്, വിശ്വാസത്തിനും സഭയ്ക്കും ലോകത്തിനും തത്വശാസ്ത്രചിന്തകള്‍ നല്‍കുന്ന സംഭവനകളെക്കുറിച്ച് പാപ്പാ എഴുതിയത്.

മതപരമായ ലോകത്തുനിന്ന് വ്യത്യസ്തമായി ഉയര്‍ന്നുവന്നത് എന്ന ചിന്തയില്‍ തത്വശാസ്ത്രചിന്തയെ സംശയപരമായ കാഴ്ചപ്പാടോടെ നോക്കിക്കാണുന്ന ഒരു പ്രവണതയെക്കുറിച്ച് പരാമര്‍ശിച്ച പാപ്പാ, വിശുദ്ധ ഗ്രന്ഥത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വിവിധ തത്വശാസ്ത്രചിന്തകളുമായി സംവാദത്തിലേര്‍പ്പെടുന്നതില്‍നിന്ന് വിശ്വാസികള്‍ അകന്നുനില്‍ക്കേണ്ടതില്ലെന്ന് പ്രസ്താവിച്ചു. വിശ്വാസിയായ ഒരു തത്വശാസ്ത്രജ്ഞന് തന്റെ ജീവിതസാക്ഷ്യം കൊണ്ട് ഏറെ വലിയ നന്മകള്‍ ചെയ്യാനാകുമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

മനുഷ്യന്റെ അന്തസ്സ് വെളിപ്പെടുത്തുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന തത്വശാസ്ത്രങ്ങള്‍ ഏറെ ഉപകാരപ്രദമാണെന്ന് പ്രസ്താവിച്ച പാപ്പാ എന്നാല്‍ സത്യത്തിലെത്താന്‍ യുക്തിയും ഇച്ഛാശക്തിയും മാത്രം മതിയെന്ന് ചിന്തിക്കുന്നത് അബദ്ധധാരണയാണെന്ന് തന്റെ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. വിശ്വാസത്തിന്റെ പ്രകാശത്തിനുനേരെ കണ്ണടച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്ന യുക്തിചിന്താഗതിയെ പാപ്പാ കുറ്റപ്പെടുത്തി.

വിശ്വാസവും യുക്തിയും പരസ്പരവിരുദ്ധങ്ങളായല്ല, പരസ്പരപൂരകങ്ങളായും പരസ്പരം പിന്താങ്ങിക്കൊണ്ടുമാണ് മുന്നോട്ട് പോകുന്നതെന്ന് അഗസ്റ്റിന്‍, ബൊനവെഞ്ച്വര്‍, തോമസ് അക്വീനാസ് എന്നീ വിശുദ്ധരുടെ ഉദ്‌ബോധനങ്ങളെയും ചിന്തകളെയും പരാമര്‍ശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. ദൈവശാസ്ത്ര വിജ്ഞാനവും തത്വശാസ്ത്ര അറിവുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഫീദെസ് എത് റാസ്സിയോയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ എഴുതിയതും പാപ്പാ തന്റെ സന്ദേശത്തില്‍ ഉദ്ധരിച്ചു.

രക്ഷയുടെ സന്ദേശം കൂടുതല്‍ മനസ്സിലാകുന്ന വിധത്തില്‍ ഏവരിലേക്കുമെത്തിക്കാന്‍ തത്വശാസ്ത്രസംഭവനകള്‍ക്കാകുമെന്ന് വിശുദ്ധ അഗസ്റ്റിന്റെ ഉദ്‌ബോധനകളെ പരാമര്‍ശിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു. 

തങ്ങളുടെ സംസ്‌കാരങ്ങള്‍ക്കപ്പുറത്തേക്ക് കടന്നുചെല്ലാനും, ഓരോ ജനതകളിലുമുള്ള നല്ല മൂല്യങ്ങളും അവരിലെ കുറവുകളും വിശകലനം ചെയ്യാനുമുള്ള മാര്‍ഗ്ഗമായി തത്വശാസ്ത്രചിന്തകളെ ഉപയോഗിച്ചുകൊണ്ടുവേണം ഇത് സാധ്യമാക്കേണ്ടതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
.
 

Tags

Share this story

From Around the Web