പി.സി. ജോർജ് രാഷ്ട്രീയ കോമരം; സഭയെ താറടിക്കാൻ അനുവദിക്കില്ല; നിയമനടപടി സ്വീകരിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ്; മെത്രാന്മാർക്കെതിരായ പരാമർശത്തിൽ പ്രതിഷേധം ശക്തം
കോട്ടയം: കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെയുള്ള പിസി ജോര്‍ജിന്റെ നിലപാടിനെ വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്. പിസി ജോര്‍ജിന്റെ നിലപാട് അത്യന്തം അപലപനീയം ആണെന്ന് കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനം, ആര്‍ക്കും എതിരെ എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് അല്ല എന്നും പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് അപമാനമാണെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
അവസരവാദപരമായി തന്റെ ഇഷ്ടത്തിനും ആവശ്യങ്ങള്‍ക്കും അനുസരിച്ച് സഭയെ താറടിച്ചു കാണിക്കുകയാണ് പിസി ജോര്‍ജ്. പിസി ജോര്‍ജിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇനിയും അത് തുടരാനാണ് ഭാവമെങ്കില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.
നേരത്തെ, യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് മഠങ്ങളിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് വിളിച്ചുപറഞ്ഞതായി പി സി ജോർജിന്റെ വെളിപ്പെടുത്തിയിരുന്നു.
സഭയിലെ ചില മെത്രാന്മാർ വൃത്തികെട്ട പണിയാണ് ചെയ്യുന്നതെന്നും പി സി ജോർജ് ആരോപിച്ചു.യുഡിഎഫിനു വേണ്ടി നിലക്കൊള്ളുന്ന രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയക്കാരായി തന്നെ കാണുമെന്നും അവരോട് യാതൊരു ബഹുമാനവും ഉണ്ടാകില്ലെന്നും പി സി ജോർജ് പറഞ്ഞിരുന്നു.