അഞ്ച് പതിറ്റാണ്ടോളം ജോര്‍ജിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അമരക്കാരനായിരുന്ന പാത്രിയാര്‍ക്കീസ് ഇലിയ രണ്ടാമന്‍ ഓര്‍മയായി

 
pathrekeeys


'ടിബിലിസി/ജോര്‍ജിയ: അഞ്ച് പതിറ്റാണ്ടോളം ജോര്‍ജിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അമരക്കാരനായിരുന്ന പാത്രിയാര്‍ക്കീസ് ഇലിയ രണ്ടാമന്‍ (93)  ഓര്‍മയായി. അഞ്ച് പതിറ്റാണ്ടോളം സഭയെ നയിച്ച അദ്ദേഹം ജോര്‍ജിയയിലെ രാഷ്ട്രീയ മണ്ഡലങ്ങളിലെ സംഘര്‍ഷങ്ങളില്‍ അനുരഞ്ജനത്തിന്റെ വക്താവായി വലിയ സ്വാധീനം ചെലുത്തി. ചൊവ്വാഴ്ച രാത്രിയോടെ ടിബിലിസിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

ജോര്‍ജിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ 141-ാമത് തലവനായ പാത്രിയാര്‍ക്കീസ് 1977 മുതല്‍ 2026 വരെ ഏകദേശം 49 വര്‍ഷം ജോര്‍ജിയയിലെ ഓര്‍ത്തഡോക്സ് സഭയെ നയിച്ചു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കാലത്ത്, മതസ്വാതന്ത്ര്യം പരിമിതമായിരുന്ന 1977-ലാണ് അദ്ദേഹം സഭയുടെ നേതൃത്വമേറ്റെടുത്തത്. ജോര്‍ജിയക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം സഭയെ രാജ്യത്തെ ശക്തമായ സ്ഥാപനമായി മാറ്റുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. മാര്‍ച്ച് 22-ന് ടിബിലിസിയിലെ സിയോണി കത്തീഡ്രലില്‍ പാത്രിയാര്‍ക്കീസിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ജോര്‍ജിയയില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

പാത്രിയാര്‍ക്കീസ് ഇലിയ രണ്ടാമന്റെ വിയോഗത്തെത്തുടര്‍ന്ന് സഭയുടെ താല്‍ക്കാലിക ഭരണചുമതല മെട്രോപൊളിറ്റന്‍ ഷിയോ മുജിരി വഹിക്കും. സഭയുടെ നിയമമനുസരിച്ച് അടുത്ത രണ്ട് മാസത്തിനുള്ളില്‍ പുതിയ പാത്രിയാര്‍ക്കീസിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും.

Tags

Share this story

From Around the Web