പത്തനംതിട്ട തണ്ണിത്തോട്ടില്‍ കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍. ജീവനക്കാരും ഉടമകളുമാണ് കെഎസ്ആര്‍ടിസി തടഞ്ഞത്
 

 
PRIVATE BUS

പത്തനംതിട്ട: ജില്ലയിലെ തണ്ണിത്തോട്ടില്‍ ഇന്ന് പുതിയതായി സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകള്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടുറോഡില്‍ തടഞ്ഞു. 'ബ്ലൂ ഹില്‍' എന്ന സ്വകാര്യ ബസിലെ ജീവനക്കാരും ഉടമകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 

കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചതിലൂടെ തങ്ങള്‍ക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് സ്വകാര്യ ബസുകാരുടെ പ്രതിഷേധം.


ഈ റൂട്ടില്‍ ആകെ 16 സ്വകാര്യ ബസുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. പുതിയതായി ആരംഭിച്ച പ്രിയദര്‍ശിനി സര്‍വീസുകള്‍ തങ്ങളുടെ സമയക്രമത്തിന് തൊട്ടുമുന്‍പായി ഓടുന്നുവെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രധാന ആരോപണം. 

സ്വകാര്യ ബസുകള്‍ എത്തുന്നതിന് അഞ്ച് മിനിറ്റ് മുന്‍പായി കെഎസ്ആര്‍ടിസി എത്തി യാത്രക്കാരെ കൊണ്ടുപോകുന്നുവെന്നും ഇതിലൂടെ തങ്ങള്‍ക്ക് ലഭിക്കേണ്ട വരുമാനം നഷ്ടമാകുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

വലിയ വരുമാന നഷ്ടം ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായി ബ്ലൂ ഹില്‍ ബസുകള്‍ ഇന്ന് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലേക്ക് പുതിയതായി പ്രിയദര്‍ശിനി ബസുകള്‍ ഓടിക്കില്ലെന്ന് നേരത്തെ അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നതായി സ്വകാര്യ ബസുകാര്‍ പറയുന്നു. 

എന്നാല്‍ ഇതിന് വിപരീതമായാണ് ഇപ്പോള്‍ പുതിയ റൂട്ടുകളില്‍ സര്‍വീസ് തുടങ്ങിയത്. ഇതിന് പുറമെ, സര്‍വീസ് നടത്തുന്ന ഈ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പെര്‍മിറ്റോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ ഇല്ലെന്ന ഗുരുതരമായ ആരോപണവും സ്വകാര്യ ബസ് ഉടമകള്‍ ഉന്നയിക്കുന്നുണ്ട്.

തണ്ണിത്തോട് റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളുമായി ബന്ധപ്പെട്ട് മുന്‍പും സ്വകാര്യ ബസുകാരുമായി പലതവണ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. 

ഇതില്‍ കൃത്യമായ പരിഹാരം കാണാത്തതിന്റെ തുടര്‍ച്ചയായാണ് ഇന്ന് രാവിലെ ബസ് തടയുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. പ്രശ്‌നം പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ ആവശ്യമാണ്.

Tags

Share this story

From Around the Web