മക്കളെ ഒറ്റയ്ക്ക് ഉറങ്ങാൻ വിടാൻ പോലും മാതാപിതാക്കൾ ഭയപ്പെടുന്ന സാഹചര്യം; പത്ത് വർഷത്തിനിടെ കേരളത്തിൽ വിദ്യാർഥി ആത്മഹത്യകൾ 50% വർധിച്ചു, ദിനംപ്രതി ഒരു വിദ്യാർഥി ജീവൻ അവസാനിപ്പിക്കുന്നതായി കണക്കുകൾ
കോട്ടയം: മാതാപിതാക്കളോട് കിടക്കാൻ പോവുകയാണ് എന്നു പറഞ്ഞു മുറിയിൽ കയറിയ മകളെ പിന്നീട് കാണുന്നത് ഒരു തുണി കഷ്ണത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ.. ഹോസ്റ്റലിൽ താമസിക്കുന്ന മകളുടെ സുഖവിവരം അന്വേഷിച്ച് ഫോൺ വെച്ച മാതാപിതാക്കൾ പിന്നീട് കേട്ടത് മകൾ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നു ചാടി മരിച്ചു എന്ന്. ഓമനിച്ചു വളർത്തിയ മക്കൾ ഒരു നിമിഷയ കൊണ്ട് ഇല്ലാതാവുന്നത് കണ്ടു നിൽക്കേണ്ട ഗതികേടിലാണ് ഇന്നു കേരളത്തിലെ രക്ഷിതാക്കൾ.
കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ വിദ്യാർത്ഥി ആത്മഹത്യകൾ ഏകദേശം 50 ശതമാനം വർദ്ധിച്ചു എന്നത് വലിയ ആശങ്കകൾ ഉണ്ടാക്കുന്നതാണ്.
2021 ജനുവരി മുതൽ 2025 മാർച്ച് വരെ കേരളത്തിൽ 39,962 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച ഡാറ്റ വ്യക്തമാക്കുന്നു. 2021 ൽ 6,227 ൽ നിന്ന് 2023 ൽ 10,994 ആയി ക്രമാനുഗതമായി വർദ്ധിച്ചു. ഒരു വർഷം ശരാശരി 500 വിദ്യാർഥികൾ കേരളത്തിൽ ആത്മഹത്യ ചെയ്യുന്നുണ്ട്.
ഈ പ്രവണത രാജ്യവ്യാപകമായി തന്നെ റിപ്പോർട്ട് ചെയ്യുന്നു. 2022 ൽ ഇന്ത്യയിലുടനീളം 13,044 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തുവെന്ന് എൻസിആർബി കണക്കുകൾ വെളിപ്പെടുത്തുന്നു.
2025 ലെ കണക്കുകൾ പ്രകാരം കേരളത്തിൽ 18 വയസിന് താഴെയുള്ളവരുടെ ആത്മഹത്യകൾ ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചു. പോലീസ് പറയുന്നത് ഒരു ദിവസം ഒരു ആത്മഹത്യ എന്ന നിലയിൽ കേരളത്തിൽ കുട്ടികളുടെ ആത്മഹ്യ നടക്കുന്നു എന്നാണ്. 2025 ൽ 359 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2024 ൽ 332 ഉം 2023 ൽ 270 ഉം കേസുകളായിരുന്നു ഇത്. 2025 ൽ, ഇരകളിൽ 73 പേർ 14 വയസ്സിന് താഴെയുള്ളവരും 14-18 വയസ്സിനിടയിലുള്ളവരിൽ 286 പേരും ആയിരുന്നു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 54, തൊട്ടുപിന്നാലെ കൊല്ലം, 42. ആകെ ഇരകളിൽ 190 പേർ പെൺകുട്ടികളും 169 പേർ ആൺകുട്ടികളുമാണ്.
കൗമാരക്കാരുടെ ആത്മഹത്യാ സമൂഹത്തിൽ കോപ്പിയടി പോലെ മാറിയിരിക്കുന്നു എന്നാണ് സൈക്കാട്രിസ്റ്റുകൾ പറയുന്നത്. ആത്മഹത്യയെക്കുറിച്ചുള്ള വിശദമായ മാധ്യമ റിപ്പോർട്ടുകൾ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ആളുകളെ അത് ഒരു 'രക്ഷാ' ഓപ്ഷനായി തെരഞ്ഞെടുക്കുന്നു.
സമയബന്ധിതമായ കൗൺസിലിംഗും ഫലപ്രദമായ സ്കൂൾ അധിഷ്ഠിത പിന്തുണയും ഉണ്ടായിരുന്നെങ്കിൽ ഈ ദുരന്തങ്ങളിൽ പലതും ഒഴിവാക്കാമായിരുന്നുവെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു.
വർദ്ധിച്ചുവരുന്ന അക്കാദമികവും സാമൂഹികവുമായ സമ്മർദ്ദങ്ങൾ, , യുവാക്കളുടെ വർദ്ധിച്ചുവരുന്ന മാനസിക ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവില്ലായ്മ എന്നിവയാണ് നിലവിലെ വർധനയ്ക്കു കാരണം.
മിക്ക സ്കൂളുകളിലും ഇപ്പോഴും പ്രഫഷണൽ കൗൺസിലർമാരുടെ അഭാവമുണ്ടെന്നും നിലവിലുള്ള പ്രോഗ്രാമുകൾ ദുർബലമായ ഏകോപനവും മോശം റഫറൽ സംവിധാനങ്ങളും മൂലം തടസപ്പെടുന്നുണ്ടെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാടുന്നു.