പാലസ്തീൻ ക്രൈസ്തവ വനിതയുടെ മോചനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിശുദ്ധ നാട്ടിലെ സഭാനേതൃത്വം
ജെറുസലേം: മൂന്നു തവണ ഇസ്രായേൽ ജയിലിൽ കഴിഞ്ഞ പാലസ്തീൻ ക്രിസ്ത്യൻ വനിതയുടെ മോചനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സഭാനേതാക്കള്‍. വെസ്റ്റ് ബാങ്കിലെ ബിർസിറ്റിലുള്ള സെന്റ് പീറ്റേഴ്‌സ് ആംഗ്ലിക്കൻ ദേവാലയ അംഗമായ ലയാൻ നാസിറിനാണ് കഴിഞ്ഞ ദിവസം മോചനം ലഭിച്ചത്. ബിർസിറ്റ് സർവകലാശാലയിൽ പഠിക്കുമ്പോൾ നിരോധിത വിദ്യാർത്ഥി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2021-ലാണ് ലയാനെ ആദ്യമായി ജയിലിലടച്ചത്. എന്നാല്‍ ലയാനും കുടുംബവും ഇക്കാര്യം നിഷേധിച്ചിരിന്നു.
2024-ൽ ഇരുപത്തിയഞ്ചു വയസ്സു മാത്രമുണ്ടായിരിന്ന യുവതിയെ പ്രത്യേകിച്ചു കാരണം കൂടാതെ എട്ട് മാസം തടവിലാക്കിയിരുന്നു. നിയമപരമോ ധാർമ്മികമോ ആയ ന്യായീകരണമൊന്നുമില്ലാത്ത ശിക്ഷയാണ് പെണ്‍കുട്ടിയ്ക്കു മേല്‍ ചുമത്തപ്പെട്ടതെന്നു സഭാനേതൃത്വം പ്രസ്താവിച്ചു. ജെറുസലേം ആർച്ച് ബിഷപ്പ് റവ. ഹൊസം നൗം ഉൾപ്പെടെയുള്ള മേഖലയിലുടനീളമുള്ള ആംഗ്ലിക്കൻ സഭാ നേതാക്കൾ യുവതിയുടെ മോചനത്തെ സ്വാഗതം ചെയ്തു.
നാസിർ കുടുംബത്തോടും ലയാനോടും ഒപ്പം സന്തോഷിക്കുകയാണെന്നും ഈ അധ്യായം അവസാനിച്ചതിന് ദൈവത്തോട് നന്ദി പറയുകയാണെന്നും അതേസമയം അവർക്കും അവരെപ്പോലുള്ള മറ്റ് കുടുംബങ്ങൾക്കും സമാധാനത്തോടെ ജീവിതം നയിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയാണെന്നും സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ വികാരിയായി സേവനമനുഷ്ഠിക്കുന്ന റവ. കാനൻ ഡൊണാൾഡ് ബൈൻഡർ പറഞ്ഞു. കാന്റർബറിയിലെ മുൻ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള ആംഗ്ലിക്കൻ നേതാക്കളുടെ പിന്തുണ ലയാൻ നാസിറിന് ലഭിച്ചിരിന്നു.