പഹല്‍ഗാം ഭീകരാക്രമണം. ജമ്മു കശ്മീരിലേയ്ക്ക് പോകാന്‍ മടിച്ച് സഞ്ചാരികള്‍. കശ്മീരിലെ ടൂറിസത്തിന് തിരിച്ചടി.

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലേയ്ക്ക് പോകാന്‍ മടിച്ച് സഞ്ചാരികള്‍. കശ്മീരിലെ ടൂറിസം മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ലഡാക്ക് ഉള്‍പ്പെടെയുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം വിജനമാണ്.
തീവ്രവാദത്തില്‍ നിന്ന് കശ്മീര്‍ മുക്തി നേടിയെന്നും ഭയമില്ലാതെ സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നും ആളുകള്‍ വിശ്വസിക്കാന്‍ തുടങ്ങിയ സമയത്താണ് ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായത്. ഇത് കശ്മീരിലെ ടൂറിസത്തിന് വലിയ തിരിച്ചടിയായി മാറി.
ജമ്മു കശ്മീരിന് ബദല്‍ തേടുന്ന സഞ്ചാരികള്‍ മറ്റ് സംസ്ഥാനങ്ങളിലെ, പ്രധാനമായും ഹിമാചല്‍ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഭ്യന്തരവും അന്തര്‍ദേശീയവുമായ ഏകദേശം 15-20% ബുക്കിംഗുകളും കശ്മീരില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെ ജനപ്രിയ ടൂറിസ്റ്റ് സ്‌പോട്ടുകളിലേയ്ക്ക് മാറിയിരിക്കുകയാണ്. മണാലി, ഷിംല, ധര്‍മ്മശാല എന്നീ സ്ഥലങ്ങളിലേയ്ക്കാണ് സഞ്ചാരികള്‍ കൂടുതലായി എത്തുന്നത്.
കോവിഡിന് ശേഷം 2023ലും 2024ലും ജമ്മു കശ്മീരിലെ വിനോദസഞ്ചാര മേഖല തിരിച്ചുവരവിന്റെ പാതയിലായിരുന്നു. ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, പഹല്‍ഗാം എന്നിവിടങ്ങളില്‍ ഈ വര്‍ഷങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
2024 ല്‍ അമര്‍നാഥ് യാത്രയില്‍ ഏകദേശം 5 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് പങ്കെടുത്തത്. എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണം കശ്മീരിലേയ്ക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനെ തടഞ്ഞു. ഇതേ തുടര്‍ന്ന് ടൂര്‍ ഓപ്പറേറ്റര്‍മാരും ഹോട്ടല്‍ ഉടമകളുമെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.