ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; എഫ് ആര്‍ സിഎ
ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു
വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ (FCRA ) ലോക്‌സഭ ചര്‍ച്ചക്കെടുത്തില്ല. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി.
തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, കേരളത്തിലെ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ 12 മണിവരെ പിരിഞ്ഞു. ബില്‍ പരിഗണിക്കാതെ മാറ്റിയത് കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നെന്നാണ് സൂചന.
ഇന്ന് രാവിലെ മുതല്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇന്നലെ ഏറെ വൈകിയും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബില്‍ ചര്‍ച്ചയ്ക്ക് എടുക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും ന്യൂനപക്ഷത്തിന് വലിയ ആശങ്ക ഉണ്ടെന്നും അറിയിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കില്ല. ബില്ല് അവതരിപ്പിച്ചത് കൊണ്ടാണ് ചര്‍ച്ചക്കെടുക്കാന്‍ ലിസ്റ്റ് ചെയ്തത്. വ്യാജ പ്രചാരണങ്ങള്‍ നടത്തരുത് എന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
അതേസമയം, ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണം എന്നാണ് ക്രൈസ്തവ സംഘടനകളുടെ ആവശ്യം. ആസ്തി കണ്ടു കെട്ടുന്ന ഉള്‍പ്പെടെയുള്ള കടുത്ത വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ അമിത് ഷായ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.