നെടുമങ്ങാട്ട് ഒന്നര വയസ്സുകാരൻ മരിച്ചു, രണ്ടാനച്ഛൻ ഭക്ഷണം നൽകുന്നതിനിടെ ഛർദ്ദിച്ചെന്ന് വിശദീകരണം
തിരുവനന്തപുരം: നെടുമങ്ങാട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഛർദ്ദിച്ച ഒന്നര വയസ്സുകാരൻ മരിച്ചു. നെടുമങ്ങാട് സ്വദേശിനി അഖിലയുടെ മകൻ ആർഷിദ് ആണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. സംഭവത്തിൽ നെടുമങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുഞ്ഞിന്റെ രണ്ടാനച്ഛൻ ചോറ് നൽകിക്കൊണ്ടിരുന്ന സമയത്താണ് കുട്ടി പെട്ടെന്ന് ഛർദ്ദിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായ ആർഷിദിനെ ഉടനടി തിരുവനന്തപുരത്തെ എസ്.ഐ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയത്ത് കുഞ്ഞിന്റെ മാതാവ് അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടിലായിരുന്നു.
കുഞ്ഞിന്റെ മരണത്തിൽ എന്തെങ്കിലും തരത്തിലുള്ള ദുരൂഹതകളുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. മരണകാരണം വ്യക്തമാകുന്നതിനായി കുഞ്ഞിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ മരണത്തിലെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.