‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ : 2029ൽ നടപ്പിലായേക്കുമെന്ന് സൂചന
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്കാരം 2029 പൊതുതിരഞ്ഞെടുപ്പോടെ നിലവിൽ വന്നേക്കുമെന്ന് സൂചന. ഇതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് സംയുക്ത പാർലമെന്ററി സമിതി അധ്യക്ഷനും ബിജെപി എം പിയുമായ പി.പി. ചൗധരി പറഞ്ഞു.
തിരഞ്ഞെടുപ്പ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് സമവായത്തിലെത്തിച്ചേരുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള വിവിധ കക്ഷികളുമായി ജെപിസി കൂടിക്കാഴ്ച നടത്തി എന്നും 99 ശതമാനം പേരും നിർദിഷ്ട പരിഷ്‌കാരത്തെ പിന്തുണച്ചതായും അദ്ദേഹം വ്യക്തമാക്കി. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം ചർച്ചയായേക്കുമെന്നും സൂചനയുണ്ട്.
വെള്ളിയാഴ്ച ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളുമായും ജെപിസി പ്രതിനിധികൾ ഔദ്യോഗിക ചർച്ചകൾ നടത്തി. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ഉണ്ടാകാനിടയുള്ള പ്രായോഗിക വെല്ലുവിളികളെക്കുറിച്ചും അവ എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ചും യോഗത്തിൽ സംസാരിച്ചു.
ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും ഭരണഘടനാ വിദഗ്ധർ, വിദ്യാഭ്യാസ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവരുമായി സമിതി ഇതിനകം കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികളും മുഖ്യമന്ത്രിമാരും സ്വമേധയാ തയ്യാറാകുകയാണെങ്കിൽ 2029-ന് മുൻപ് തന്നെ ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചക്രങ്ങൾ ഒന്നിപ്പിച്ചു കൊണ്ടുവരാൻ സാധിക്കുമെന്നും രാജസ്ഥാനിലെ പാലിയിൽ നിന്നുള്ള ബിജെപി എംപി കൂടിയായ പി.പി. ചൗധരി സൂചിപ്പിച്ചു.