ആഗോള ധനസഹായ വെട്ടിക്കുറയ്ക്കൽ: പത്തു ലക്ഷം സ്ത്രീകൾക്ക് മാനുഷിക സഹായം നഷ്ടമായെന്ന് യു.എൻ റിപ്പോർട്ട്
ആഗോളതലത്തിൽ ധനസഹായം വെട്ടിക്കുറച്ചതിനെ തുടർന്ന് കഴിഞ്ഞ 18 മാസത്തിനിടെ ലോകമെമ്പാടുമുള്ള പത്ത് ലക്ഷത്തിലധികം സ്ത്രീകൾക്കും പെൺകുട്ടികൾക്കും അടിയന്തിര മാനുഷിക സഹായങ്ങളും സുരക്ഷയും നഷ്ടമായതായി ഐക്യരാഷ്ട്ര സംഘടനയുടെ പുതിയ റിപ്പോർട്ട്. വിദേശ സഹായങ്ങളിൽ ഉണ്ടായ അഭൂതപൂർവ്വമായ കുറവ് സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളെ തകർച്ചയുടെ വക്കിലെത്തിച്ചതായി യു.എൻ വ്യക്തമാക്കുന്നു.
ധനസഹായം നിലച്ചതിന്റെ ആഘാതങ്ങൾ നിലവിൽ തന്നെ പ്രകടമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ ഏജൻസി ചൂണ്ടിക്കാട്ടി. സഹായം തേടിയെത്തുന്ന സ്ത്രീകളെയും പെൺകുട്ടികളെയും മടക്കി അയക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
പകുതിയോളം വനിതാ സംഘടനകൾ സഹായം ആവശ്യമുള്ള സ്ത്രീകളെ കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ തിരിച്ചയക്കുകയോ ചെയ്യുകയാണ്. നിലവിലെ ആവശ്യങ്ങളുമായി മുന്നോട്ട് പോകാൻ 90% സംഘടനകൾക്കും സാധിക്കുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന വനിതാ സംഘടനകൾക്കായി ദീർഘകാല നിക്ഷേപങ്ങൾ ഉറപ്പാക്കണമെന്ന് യു.എൻ വുമൺ ആവശ്യപ്പെട്ടു.