മൂന്നു പതിറ്റാണ്ട് മുന്‍പ് കൊല്ലപ്പെട്ട കന്യാസ്ത്രീകളെ അള്‍ജീരിയന്‍ സന്ദര്‍ശനത്തിനിടെ അനുസ്മരിച്ച് ലെയോ പാപ്പ

 
Algiriya

അള്‍ജിയേഴ്സ്: ഇന്നലെ ആരംഭിച്ച അള്‍ജീരിയന്‍ സന്ദര്‍ശനത്തിനിടെ മൂന്നു പതിറ്റാണ്ട് മുന്‍പ് രാജ്യത്തു കൊല്ലപ്പെട്ട കന്യാസ്ത്രീകളെ അനുസ്മരിച്ച് ലെയോ പാപ്പ. ഇന്നലെ തിങ്കളാഴ്ച അൾജിയേഴ്‌സിലെ ബാബ് എൽ ഔഡിലുള്ള അഗസ്തീനിയൻ മിഷ്ണറി സന്യാസ സമൂഹത്തിന്റെ കേന്ദ്രം സന്ദർശിച്ച പാപ്പ, 32 വർഷം മുമ്പ് വെടിയേറ്റ് കൊല്ലപ്പെട്ട രണ്ട് സ്പാനിഷ് സന്യാസിനികളെ അനുസ്മരിക്കുകയായിരിന്നു. സിസ്റ്റർ എസ്തർ പനിയാഗ്വ, സിസ്റ്റർ കരിഡാഡ് അൽവാരസ് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഈ രക്തസാക്ഷികളുടെ രക്തം പ്രത്യാശയുടെയും ഐക്യത്തിന്റെയും ജീവനുള്ള വിത്താണെന്നും ക്രിസ്തുവിനോടും എല്ലാവരോടുമുള്ള സ്നേഹത്തിന്റെ സാക്ഷ്യമാണിതെന്നും പാപ്പ പറഞ്ഞു.


1994-ല്‍ ഞായറാഴ്ച വിശുദ്ധ കുർബാന അര്‍പ്പണത്തില്‍ പങ്കെടുക്കാൻ ചാപ്പലിലേക്ക് പോകുന്നതിനിടെ 45 വയസ്സുള്ള സിസ്റ്റർ എസ്തർ പനിയാഗ്വ അലോൺസോയ്ക്കാണ് ആദ്യമായി വെടിയേറ്റത്. തലയിൽ മൂന്ന് തവണ വെടിയേറ്റ സന്യാസിനി മരണപ്പെടുകയായിരിന്നു. സിസ്റ്റർ എസ്തറിനൊപ്പം ചാപ്പലിലേക്ക് പോയ അഗസ്റ്റിയൻ സിസ്റ്റർ കരിഡാഡ് അൽവാരസ് മാർട്ടിനും (61) വെടിയേറ്റു. സ്പെയിനിലെ ബർഗോസ് സ്വദേശിയായ അവർ മണിക്കൂറുകൾക്ക് ശേഷം ഐൻ നയാ മിലിട്ടറി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മരിച്ചു. ഇവരുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ മൂന്ന് മണിക്കൂർ ശ്രമിച്ചെങ്കിലും ശ്രമങ്ങൾ വിജയിച്ചില്ല.


എസ്തറിന്റെയും കരിഡാഡിന്റെയും കൊലപാതകം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല; അക്രമം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ആ കാലഘട്ടത്തില്‍ സായുധ ഇസ്ലാമിക് ഗ്രൂപ്പ് എല്ലാ വിദേശികളെയും കൊല്ലുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2018-ൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയ അൾജീരിയയിലെ 19 രക്തസാക്ഷികളിൽ കൊല്ലപ്പെട്ട ഈ രണ്ട് സമർപ്പിതരും ഉള്‍പ്പെട്ടിരിന്നു. 1990-കളിലെ അൾജീരിയൻ ആഭ്യന്തരയുദ്ധത്തിനിടെ 100,000 മുതൽ 200,000 വരെ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

Tags

Share this story

From Around the Web