കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; ബജ്റംഗ്ദൾ നേതാവിനെതിരെ പരാതി നൽകാൻ ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ

ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീകലെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമയ്ക്കെതിരെ മൂന്ന് ആദിവാസി പെൺകുട്ടികൾ പരാതി നൽകും. കന്യാസ്ത്രീകളുടെ കൂടെ വന്ന പെൺകുട്ടികളാണ് പരാതി നൽകുക. ഭീഷണിപ്പെടുത്തൽ, കയ്യേറ്റം ചെയ്യൽ, തടഞ്ഞുവെക്കൽ എന്നിവ ഉന്നയിച്ചാകും പരാതി കൊടുക്കുക. നാരായൺപൂരിൽ പൊലീസ് സ്റ്റേഷനിൽ എത്തിയാകും മൂവരും പരാതി നൽകുക.
നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ തന്നെ നിർബന്ധിപ്പിച്ചത് ബജ്റംഗ് ദൾ നേതാവാണെന്നും ജ്യോതി ശർമ എന്ന നേതാവ് തന്നെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും 21കാരിയായ ആദിവാസി യുവതി കമലേശ്വരി പ്രഥാൻ കന്യാസ്ത്രീയ്ക്ക് അനുകൂലമായി വെളിപ്പെടുത്തൽ നടത്തിയതോടെ ഇരുവരുടെയും നിരപരാധിത്വം തെളിയിക്കപ്പെടുകയായിരുന്നു. ബജ്റംഗ് ദൾ പ്രവർത്തകർ പറഞ്ഞത് പ്രകാരമാണ് കേസെടുക്കാൻ പൊലീസ് തയ്യാറായതെന്നും പെൺകുട്ടി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.