കന്യാസ്ത്രീകളുടെ അറസ്റ്റ്; ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഇടത് എംപിമാർ

ഛത്തീസ്ഗഡിലെ കന്യാസ്ത്രികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഇടത് എംപിമാർ.
കന്യാസ്ത്രീകൾക്ക് എത്രയും പെട്ടെന്ന് ജാമ്യം ലഭിക്കാനുള്ള അവസരം ഒരുക്കാം എന്ന് അമിത് ഷാ ഉറപ്പ് നൽകിയെന്നും വിഷയത്തിൽ ശുഭവാർത്ത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം എം പിമാർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് എംപിമാർ നിവേദനം നൽകി.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണെന്നും ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ജാമ്യം ലഭിക്കാനുള്ള അവസരം ഒരുക്കും എന്ന്ആഭ്യന്തരമന്ത്രി പ്രതികരിച്ചു എന്ന് കെ രാധാകൃഷ്ണൻ എം പി പറഞ്ഞു.
ഭീകരവാദികളോട് പെരുമാറുന്ന രീതിയിലാണ് ഈ വിഷയത്തിൽ കന്യാസ്ത്രീകളോട് പെരുമാറിയത്.
പോലീസിന് മുൻപിൽ വച്ചാണ് സംഘപരിവാർ ശക്തികൾ മോശമായി പെരുമാറിയത്. വിഷയത്തിൽ ഇടപെടാം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചിട്ടുണ്ട്
. ഉടൻ തന്നെ മോചനം ലഭിക്കും എന്നാണ് പ്രതീക്ഷ എന്നും കെ രാധാകൃഷ്ണൻ എം പി പറഞ്ഞു.
നിരന്തരമായ ഇടപെടലിന്റെയും സമ്മർദ്ദത്തിന്റെയും ശ്രമഫലമായാണ് കൂടിക്കാഴ്ച സാധ്യമായത് എന്നും ഏതാനും മണിക്കൂറുകൾക്കകം ശുഭവാർത്ത ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും പി സന്തോഷ് കുമാർ എംപി പറഞ്ഞു.
നീതി നിഷേധത്തിന്റെ ദിനങ്ങളാണ് കണ്ടത് എന്നും എല്ലാത്തരത്തിലുള്ള ഇടപെടലുകളും ഇടതുപക്ഷ എം പിമാർ നടത്തിയിട്ടുണ്ടെന്നും എന്നും
ജോസ് കെ മാണി എം പി പ്രതികരിച്ചു. കൊടും ഭീകരവാദികൾ എന്ന നിലയിലാണ് ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ പരിഗണിച്ചത് എന്നും കന്യാസ്ത്രീകളെ കൊടുംകുറ്റവാളികൾക്കൊപ്പം ജയിലിൽ ഇട്ടു എന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീമാരുടെ അന്യായമായ തടവ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് നേരിട്ട് നിവേദനവും എം പി മാർ സമർപ്പിച്ചു