ആരും ആരുടെയും അസ്തിത്വത്തിന് ഭീഷണിയാകരുത്: ലിയോ
പതിനാലാമൻ പാപ്പാ

ഇറാൻ- ഇസ്രായേൽ സംഘർഷത്തിനറുതി വരുത്തി സമാധാനം സംസ്ഥാപിക്കാൻ ലോകരാഷ്ട്രങ്ങൾക്കുള്ള കടമയെക്കുറിച്ച് പാപ്പാ ജൂൺ പതിനാല് ശനിയാഴ്ച അനുവദിച്ച ജൂബിലി കൂടിക്കാഴ്ചാ വേളയിൽ ഓർമ്മപ്പെടുത്തുകയും സായുധ സംഘർഷം രൂക്ഷമാകുന്നതിൽ തനിക്കുള്ള അതീവ ആശങ്ക അറിയിക്കുകയും ചെയ്തു. വളരെ ആശങ്കാജനകങ്ങളായ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും ഇറാനിലെയും ഇസ്രായേലിലെയും സ്ഥിതി ഗുരുതരമാംവിധം വഷളായിരിക്കുകയാണെന്നും ഓർമ്മപ്പെടുത്തിയ പാപ്പാ ഇത്രയും നിർണായകമായ ഒരു ഘട്ടത്തിൽ ഉത്തരവാദിത്വവും യുക്തിയും പുലർത്തണമെന്ന് ലോക രാഷ്ട്രങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ആരും ആരുടെയും അസ്തിത്വത്തിന് ഭീഷണിയാകരുതെന്നു പാപ്പാ എടുത്തുപറഞ്ഞു. നീതി, സാഹോദര്യം, പൊതുനന്മ എന്നിവയിൽ അധിഷ്ഠിതമായ ഒരു സുരക്ഷിത ലോകം കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമം തുടരുന്നതിനു പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.
-