ശസ്ത്രക്രിയയ്ക്ക് ഉപകരണങ്ങളില്ല, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര പ്രതിസന്ധി; സമൂഹമാധ്യമത്തില്‍ തുറന്നെഴുതി വകുപ്പ് മേധാവി. പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു
 

 
TVM MEDICAL COLLEGE

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധിയെന്ന് ആരോപണം. യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലാണ് മെഡിക്കല്‍ കോളേജിലെ അനാസ്ഥയെക്കുറിച്ച് തുറന്നെഴുതിയത് . ഉപകരണങ്ങള്‍ ഇല്ലാതെ ശസ്ത്രക്രിയകള്‍ മാറ്റേണ്ടി വരുന്നുവെന്നും ഡോക്ടര്‍മാര്‍ സമ്മര്‍ദത്തിലെന്നും കുറിപ്പില്‍ പറയുന്നു. വിവാദമായതോടെ ഹാരിസ് ചിറക്കല്‍ പോസ്റ്റ് പിന്‍വലിച്ചു.മെഡിക്കല്‍ കോളേജ് അനാസ്ഥ പരിഹരിക്കാന്‍ രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ച് മടുത്തുവെന്നാണ് വകുപ്പ് മേധാവി ഫേസ്ബുക്കില്‍ കുറിച്ചത്. ഉപകരണങ്ങള്‍ എത്തിക്കാന്‍ പല ഓഫീസുകളിലായി കയറി ഇറങ്ങി മടുത്തു.  പിരിച്ചുവിട്ടാലും കുഴപ്പമില്ല എന്നും വകുപ്പ് മേധാവി ഹാരിസ് ചിറക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചികിത്സ ലഭിക്കാതെ പോയ യുവാവിനെക്കുറിച്ചും ഹാരിസ് ചിറക്കല്‍ കുറിച്ചു. 'മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അപേക്ഷയില്‍ നടപടി ആകുകയോ ഉപകരണം വാങ്ങി തരികയോ ചെയ്യാത്തതിനാല്‍ ഇന്ന് ഓപ്പറേഷന്‍ ക്യാന്‍സല്‍ ചെയ്തതില്‍ ഒരാള്‍ ഒരു കോളേജ് വിദ്യാര്‍ഥിയാണ്. എന്റെ മകന്റെ അതേ പ്രായം. ഇന്ന് ഓപ്പറേഷന്‍ ക്യാന്‍സല്‍ ചെയ്തു എന്ന് അവനോട് പറയുമ്പോള്‍ ലജ്ജയും നിരാശയും ആണ് തോന്നുന്നത്' ഹാരിസ് ചിറക്കല്‍ പറയുന്നു. പലരോടും അപേക്ഷിച്ച് നടന്നിട്ടും യാതൊരു പരിഹാരവും ഇല്ലാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ ഈ കാര്യങ്ങള്‍ തുറന്നു പറയുന്നതെന്ന് കുറിച്ച ഹാരിസ്, ജോലി രാജിവെച്ച് പോയാലോ എന്ന ചിന്ത വരെയുണ്ടെന്നും തുറന്നെഴുതി.മാസങ്ങളോളം രോഗികള്‍ ഓപ്പറേഷന് കാത്തിരിക്കുമ്പോള്‍ ദയവായി നിങ്ങള്‍ ഡോക്ടര്‍മാരെ കുറ്റം പറയരുത്. നിങ്ങളുടെ വേദനയും അലച്ചിലും ബുദ്ധിമുട്ടുകളും ഞങ്ങള്‍ക്ക് അറിയാത്തത് കൊണ്ടല്ല. അഹങ്കാരം കൊണ്ടോ കൈക്കൂലി തരാത്തത് കൊണ്ടോ അല്ല. പരിമിതികള്‍ മൂലമാണ്. പലരോടും അപേക്ഷിച്ച് നടന്നിട്ടും യാതൊരു പരിഹാരവും ഇല്ലാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നില്‍ ഒരു വകുപ്പ് മേധാവി എന്ന നിലയില്‍ ഈ കാര്യങ്ങള്‍ തുറന്നു പറയുന്നത്. എന്നും ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു . സംഭവം വിവാദമായതോടെയാണ് ഡോക്ടര്‍ പോസ്റ്റ് പിന്‍വലിച്ച് മറ്റൊരു കുറിപ്പ് ഇറക്കിയത് .

Tags

Share this story

From Around the Web